കപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി; പ്രസ്താവനയുമായി ഇറാൻ

ശനിയാഴ്ച ഉച്ചയോടെയാണ് ഹോർമുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാൻ സേന കപ്പൽ പിടിച്ചെടുത്തത്
കപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി; പ്രസ്താവനയുമായി ഇറാൻ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് അവസരമൊരുങ്ങിയത്. ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പിടിച്ചെടുത്ത കപ്പലിൻ്റെ വിശദാംശങ്ങൾ പിന്തുടരുകയാണെന്നും ഉടൻ തന്നെ ഇന്ത്യൻ സർക്കാരിൻ്റെ പ്രതിനിധികൾക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. ​​അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് ഹോർമുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാൻ സേന കപ്പൽ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിൻ്റെ 'എംഎസ്‌സി ഏരീസ്' എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com