കേന്ദ്ര ഏജന്‍സികളെ പിന്തുണച്ച് പ്രധാനമന്ത്രി; 97 ശതമാനം പ്രതികളും രാഷ്ട്രീയ നേതാക്കളല്ല

സത്യസന്ധര്‍ എന്തിന് ഭയക്കണമെന്നും അഴിമതിക്കാര്‍ക്കാണ് പാപ ഭയം വേണ്ടതെന്നും മോദി
കേന്ദ്ര ഏജന്‍സികളെ പിന്തുണച്ച് പ്രധാനമന്ത്രി; 97 ശതമാനം പ്രതികളും രാഷ്ട്രീയ നേതാക്കളല്ല

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ശതമാനം ഇഡി കേസുകളില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രതികളായിട്ടുള്ളതെന്നും വിമര്‍ശനത്തിലൂടെ പ്രതിപക്ഷം തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുകയാണെന്നും മോദി പറഞ്ഞു.

97 ശതമാനം പ്രതികളും രാഷ്ട്രീയ നേതാക്കളല്ല. അഴിമതി തടയുന്നതില്‍ ഇ ഡി നിര്‍ണായക പങ്ക് വഹിച്ചു. 2004 ന് മുന്‍പ് കണ്ട് കെട്ടിയത് 5000 കോടിയാണ്, ഇപ്പോള്‍ അത് ഒരു ലക്ഷം കോടിയായി ഉയര്‍ന്നു. സത്യസന്ധര്‍ എന്തിന് ഭയക്കണമെന്നും അഴിമതിക്കാര്‍ക്കാണ് പാപ ഭയം വേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്നും മോദി പറഞ്ഞു. ഇടക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതികരിച്ചു. പണം എവിടെ നിന്ന് വന്നു, ആര് പണം നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ബോണ്ട് പിന്‍വലിച്ചതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന് വഴിയൊരുക്കി. ഭാവിയില്‍ എല്ലാവരും പശ്ചാത്തപിക്കേണ്ടിവരും. ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത് കള്ളപ്പണം തടയാനാണ്.

ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ഏജന്‍സികളുടെ നടപടിക്ക് ശേഷം കൂടുതല്‍ സംഭാവന ലഭിച്ചത് പ്രതിപക്ഷത്തിനാണ്. ബോണ്ട് വാങ്ങിയ 3000 കമ്പനികളില്‍ 26 എണ്ണത്തിനെതിരെയാണ് അന്വേഷണം. ഇതില്‍ 26 കമ്പനികളില്‍ 16 കമ്പനികള്‍ നടപടിക്ക് ശേഷമാണ് ബോണ്ട് വാങ്ങിയത്. ഈ 16 കമ്പനികള്‍ 63% സംഭാവന നല്‍കിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

അതേസമയം കേരളത്തില്‍ എത്തിയ മോദി ഇടതു വലത് മുന്നണികളെ കുറ്റപ്പെടുത്തി. കേരളത്തില്‍ ഇടത് -വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണെന്നും മോദി പറഞ്ഞു. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. കാട്ടാകടയില്‍ നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com