പ്രണയം വിവാഹത്തിലെത്തും മുമ്പ് ലിവിങ് ടു​ഗെതറിലൂടെ ടെസ്റ്റ് ചെയ്യൂ; യുവത്വത്തോട് ബോളിവുഡ് നടി

ലിവിങ് ടുഗതർ വിഷയത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടി സീനത്ത് അമൻ
പ്രണയം വിവാഹത്തിലെത്തും മുമ്പ് ലിവിങ് ടു​ഗെതറിലൂടെ ടെസ്റ്റ് ചെയ്യൂ; യുവത്വത്തോട് ബോളിവുഡ് നടി

മുംബൈ: ലിവിങ് ടുഗതർ എന്നും വലിയ ചർച്ചാ വിഷയമാണ്. സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ ലിവിങ് ടുഗെതറിന് പിന്തുണ നൽകുമ്പോൾ ഒരു വിഭാഗം ആളുകൾ ഇതിന്റെ ദോഷഫലങ്ങൾ പറഞ്ഞു രംഗത്തെത്തുന്നു. ലിവിങ് ടുഗതർ വിഷയത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രശസ്ത ബോളിവുഡ് നടി സീനത്ത് അമൻ. പ്രണയങ്ങൾ വിവാഹത്തിലെത്തും മുമ്പ് ലിവിങ് ടുഗെതറിലൂടെ ആ ബന്ധങ്ങളുടെ സാധ്യത അളക്കണമെന്നാണ് ബോളിവുഡ് നടി പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച കുറിപ്പിലാണ് സീനത്ത് ലിവിങ് ടുഗതെറിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

താനിതുവരെ തുറന്നപറഞ്ഞിട്ടില്ലാത്ത വ്യക്തിപരമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് എന്ന ആമുഖത്തോടെയാണ് സീനത്ത് അമൻ തുടങ്ങുന്നത്. നിങ്ങൾ ഒരു റിലേഷൻഷിപ്പിലാണെങ്കിൽ വിവാഹത്തിന് മുന്നേ നിങ്ങൾ ഒരുമിച്ച് ജീവിക്കേണ്ടതായി ഉണ്ടെന്നും അതിലൂടെ പരസ്പരം അറിയാനും മനസ്സിലാക്കാനും തീരുമാനമെടുക്കാനും കഴിയുമെന്നും നടി പറയുന്നു. എന്റെ മക്കളായ സഹാനും ആസാനും ഇതേ ഉപദേശമാണ് നൽകിയതെന്നും സീനത്ത് അമൻ പറയുന്നുണ്ട്. കാരണം തന്നെ സംബന്ധിച്ചിടത്തോളം യുക്തിപരമായ രീതിയാണിത്. എന്നാൽ ലിവിങ് ടു​ഗെതറിലൂടെ മുഴുവൻ സമയവും ഒരുമിച്ചാകുമ്പോഴാണ് ഒന്നിച്ചൊരു ജീവിതം സാധ്യമാകുമോ എന്ന് തിരിച്ചറിയാനാകൂ. ഒരു ബന്ധം നിശ്ചയിച്ചുറപ്പിക്കാനുള്ള ആത്യന്തിക പരീക്ഷണമാണിതെന്നും സീനത്ത് പറയുന്നു.

ലിവിങ് ടു​ഗെതറിനോട് മുഖംതിരിച്ചുനിൽക്കുന്ന സമൂഹത്തേക്കുറിച്ചും സീനത്ത് അമൻ പറയുന്നുണ്ട്. ലിവിങ് ടു​ഗെതറിനെ അപരാധമെന്ന നിലയിൽ അസ്വസ്ഥതയോടെ സമീപിക്കുന്ന സമൂഹമുണ്ട്, അവരോട് തനിക്ക് ഒന്നും പറയാനില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

നിരവധി പേരാണ് സീനത്ത് അമന്റെ പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ചെയ്തത്.ജീവിതത്തിലെ സുപ്രധാന തീരുമാനമായ വിവാഹത്തിലേക്ക് എത്തിച്ചേരും മുമ്പ് ലിവിങ് ടു​ഗെതറിലൂടെ പോകുന്നതിൽ തെറ്റില്ലെന്നും യുക്തിപരമായ രീതിയാണിതെന്നും ഇതുവഴി വിവാഹങ്ങൾക്ക് ശേഷമുള്ള വിവാഹമോചനങ്ങൾ ഒഴിവാക്കാമെന്നുമൊക്കെയാണ് കമന്റുകൾ. നടിയുടെ കമന്റിന് താഴെ മറ്റ് നടി നടന്മാരുടെ അഭിപ്രായം ചോദിച്ചുള്ള മെൻഷൻ കമന്റുകളും നിറഞ്ഞു നിൽക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com