ബഹാരംപൂർ: പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രാജന്‍ ചൗധരിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതരായ ഒരുകൂട്ടം യുവാക്കള്‍. അദ്ദേഹം മത്സരിക്കുന്ന ലോക്‌സഭാ മണ്ഡലമായ ബഹാരംപുരില്‍വെച്ചാണ് അജ്ഞാതരാ യുവാക്കള്‍ കാര്‍ തടഞ്ഞ് നിര്‍ത്തിയത്. തിരിച്ച് പോകൂ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സംഘമെത്തിയത്. തൃണമൂൽ കോൺഗ്രസാണ് ഇതിന് പിന്നിലെന്നാണ് ചൗധരിയുടെ ആരോപണം.
'ഇത് എന്നെ തടയാനുള്ള ഒരു തന്ത്രമല്ലാതെ മറ്റൊന്നുമല്ല. പ്രാദേശിക ടിഎംസിയാണ് ഇതിന് പിന്നിൽ. ആളുകൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കരുതെന്ന് അവർ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം സിവിൽ തിരഞ്ഞെടുപ്പിൽ അവർ ചെയ്ത അതേ കാര്യമാണിത്', ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ വാഹനത്തിന് മുന്നിൽ വന്നതായി ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
'വാഹനത്തിന് മുന്നിൽ എത്തിയ യുവാക്കൾ ആക്രോശിച്ചു, തിരികെ പോകൂ, മടങ്ങിപ്പോകൂ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി. വാഹനം നിർത്തി അവരുടെ പരാതികൾ എന്താണെന്ന് ചോദിച്ചു. ആദ്യം ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, എന്നാൽ പിന്നീട് നിരവധി പേർ അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. ഇത് സംഘടിപ്പിച്ചത് ടിഎംസിയാണെന്ന് എനിക്ക് മനസ്സിലായി. അവർ അങ്ങനെ ചെയ്യും. എന്നാൽ ഈ രീതിയിൽ എന്നെ തടയാൻ കഴിയില്ല', ചൗധരി പറഞ്ഞു.സംഭവത്തെ കുറിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടതായും ചൗധരി പറഞ്ഞു.