തെലങ്കാനയിൽ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ; മത്സരരംഗത്ത് ആറ് വനിത സ്ഥാനാർത്ഥികൾ

എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ ഹൈദരാബാദില്‍ നേരിടുന്നത് ബിജെപിയുടെ മാധവി ലതയാണ്
തെലങ്കാനയിൽ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ; മത്സരരംഗത്ത് ആറ് വനിത സ്ഥാനാർത്ഥികൾ

ഹൈദരാബാദ്: തെലുങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് 52 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആറ് വനിതകളെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരരംഗത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് വനിത സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഡോ. കഡിയം കാവ്യ (വാറങ്കല്‍ എസ്സി), സുനിത മഹേന്ദര്‍ റെഡ്ഡി (മല്‍കാജ്ഗിരി), അത്രം സുഗുണ (അദിലാബാദ് എസ്ടി) എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. നേരത്തെ ബിആര്‍എസ് വാറങ്കലില്‍ നിന്നും കഡിയം കാവ്യയെ പരിഗണിച്ചിരുന്നു. മാര്‍ച്ച് അവസാനമാണ് എംഎല്‍എ കൂടിയായ പിതാവ് കഡിയം ശ്രീഹരിക്കൊപ്പം കാവ്യ ബിആർഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി രണ്ട് വനിത സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ഡി കെ അരുണ (മഹബൂബ്നഗര്‍), കെ. മാധവി ലത (ഹൈദരാബാദ്) എന്നിവരാണ് ഇത്തവണ ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിപ്പിക്കുന്നത്. മഹ്ബൂബാദ് എസ്ടി മണ്ഡലത്തില്‍ മത്സരിക്കുന്ന മാലോത്ത് കവിതയാണ് ബിആര്‍എസിനായി തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ ഹൈദരാബാദില്‍ നേരിടുന്നത് ബിജെപിയുടെ രണ്ട് വനിത സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മാധവി ലതയാണ്. ഔദ്യോഗിക വോട്ടര്‍ പട്ടിക പ്രകാരം തെലങ്കാനയില്‍ പുരുഷവോട്ടര്‍മാരെക്കാള്‍ 1,76,368 സ്ത്രീ വോട്ടര്‍മാരാണ് അധികമുള്ളത്. സംസ്ഥാനത്ത് 1,64,08,319 പുരുഷ വോട്ടര്‍മാരും 1,65,84,687 സ്ത്രീവോട്ടര്‍മാരുമാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com