തമിഴ്നാട്ടിൽ തരംഗമായി മോദിയുടെ ചിത്രമുള്ള 'ജീ പേ' പോസ്റ്ററുകൾ; 'സ്കാൻ ചെയ്താൽ അഴിമതി കാണാം'

തമിഴ്നാട്ടിൽ വ്യാപകമായി പ്രചരിക്കപ്പെടുന്ന 'ജീ പേ' പോസ്റ്ററുകൾ ഇതിനകം തരംഗമായി കഴിഞ്ഞു
തമിഴ്നാട്ടിൽ തരംഗമായി മോദിയുടെ ചിത്രമുള്ള  'ജീ പേ' പോസ്റ്ററുകൾ; 'സ്കാൻ ചെയ്താൽ അഴിമതി കാണാം'

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തമിഴ്നാട്ടിൽ വ്യത്യസ്ത പോസ്റ്റർ പ്രചാരണം. തമിഴ്നാട്ടിൽ വ്യാപകമായി പ്രചരിക്കപ്പെടുന്ന 'ജീ പേ' പോസ്റ്ററുകൾ ഇതിനകം തരംഗമായി കഴിഞ്ഞു. നരേന്ദ്ര മോദിയുടെ ചിത്രം ക്യൂ ആർ കോഡിൽനുള്ളിൽ പതിച്ചിരിക്കുന്ന നിലയിൽ ഡിസൈൻ ചെയ്തിരിക്കുന്ന പോസ്റ്ററിൽ സ്കാൻ ചെയ്താൽ സ്കാം കാണാമെന്നാണ് എഴുതിയിരിക്കുന്നത്. സ്കാൻ ചെയ്താൽ അഴിമതി കാണാമെന്ന കുറിപ്പ് തന്നെയാണ് പോസ്റ്ററിലെ ഹൈലൈറ്റ്.

പോസ്റ്ററിലെ ക്യൂ ആർ കോഡിൽ സ്കാൻ ചെയ്താൽ വ്യത്യസ്തങ്ങളായ അഴിമതി ആരോപണങ്ങൾ വ്യക്തമാക്കുന്ന വീഡിയോയിലേയ്ക്കാണ് എത്തുക. തിരഞ്ഞെടുപ്പ് ബോണ്ടിലും സിഎജി റിപ്പോർട്ടുകളിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും നടന്ന അഴിമതികളെക്കുറിച്ചുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് വായ്പ നൽകുകയും എഴുതി തള്ളുകയും ചെയ്ത ആരോപണങ്ങളും വീഡിയോയിൽ ഇടംനേടിയിട്ടുണ്ട്.

ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കണമെന്നും ബിജെപിയെ തള്ളണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്ററിന് പിന്നിൽ ഡിഎംകെ ആണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19നാണ് തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും വോട്ടെടുപ്പ്. നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പോ സി എം പേസ്റ്ററുമായി കോൺഗ്രസും രംഗത്തിറങ്ങിയിരുന്നു. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ബിജെപി സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം ഏറ്റുപിടിച്ചായിരുന്നു അന്ന് കർണാടകയിൽ കോൺഗ്രസ് രംഗത്ത് വന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com