മോദിയ്ക്കായി 'രക്തപൂജ '; കാളിദേവിക്ക് വിരലറുത്ത് നല്‍കി യുവാവ്

കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഒരു ആരാധനാലയം ഇയാള്‍ നിർമ്മിച്ചിരുന്നു
മോദിയ്ക്കായി 'രക്തപൂജ '; കാളിദേവിക്ക് വിരലറുത്ത് നല്‍കി യുവാവ്

ബെംഗളൂരു: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ പ്രാർത്ഥിച്ച് ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്. മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുൺ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ വിരലറുത്തത്. കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്.

വിരൽ മുറിച്ച ശേഷം അരുൺ തൻ്റെ രക്തം ഉപയോഗിച്ച് വീടിൻ്റെ ചുമരുകളിൽ 'കാളീ ദേവീ മോദിയെ രക്ഷിക്കൂ' എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം അയൽരാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് അരുൺ വർണ്ണേക്കർ പറഞ്ഞു. കശ്മീർ മേഖലയിൽ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിൻ്റെ പുരോഗതി മോദിയുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീർ ഇപ്പോൾ ശാന്തമാണെന്നുമാണ് അരുൺ പറയുന്നത്. രാജ്യത്തിൻ്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ആവശ്യമുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.

അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോൾ ആവേശംകൊണ്ട് വിരൽ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്. തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com