നരേഷ് ഗോയലിന് ജാമ്യമില്ല; അപേക്ഷ തള്ളി

കനറാ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ കഴിഞ്ഞ സെപ്തംബറിലായിരുന്നു നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റിലായത്.
നരേഷ് ഗോയലിന് ജാമ്യമില്ല; അപേക്ഷ തള്ളി

മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജാമ്യഹര്‍ജി തള്ളി. കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഗോയലിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ നിന്നും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നരേഷ് ഗോയല്‍.

ഫെബ്രുവരിയില്‍ ഇടക്കാല ജാമ്യം നിഷേധിക്കപ്പെട്ട ഗോയലിന് പക്ഷെ, അദ്ദേഹം തിരഞ്ഞെടുക്കുന്ന ആശുപത്രിയിലെ ചികിത്സ തേടാമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച എംആര്‍ഐ, എക്‌സ്‌റെ തുടങ്ങിയ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ഗോയല്‍ കോടതിയെ അറിയിച്ചതോടെയായിരുന്നു ചികിത്സക്ക് അനുമതി നല്‍കിയത്.

കനറാ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ കഴിഞ്ഞ സെപ്തംബറിലായിരുന്നു നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റിലായത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നരേഷ് ഗോയലിനെതിരെ ചുമത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടെന്നും ആരോഗ്യം വളരെ മോശമാണെന്നും നരേഷ് ഗോയല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. ജീവന് ഭീഷണിയായ നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്ന ഗോയല്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും അപേക്ഷയില്‍ ചൂണ്ടികാട്ടി. എന്നാല്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത ഇ ഡി ഗോയലിന്റെ രോഗം ജീവന് ഭീഷണിയാണെന്ന് അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്ന് വാദിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com