'വരൂ, കണ്ടു പഠിക്കൂ'; തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാർട്ടികളെ ക്ഷണിച്ച് ബിജെപി

തിരഞ്ഞെടുപ്പിൻ്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ ക്ഷണിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇന്ത്യ സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
'വരൂ, കണ്ടു പഠിക്കൂ'; തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാർട്ടികളെ ക്ഷണിച്ച് ബിജെപി

ഡല്‍ഹി: ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയപ്പെടാനും പ്രചാരണ തന്ത്രങ്ങൾ മനസ്സിലാക്കാനും ലോകമെമ്പാടുമുള്ള പാർട്ടി നേതാക്കളെ ക്ഷണിച്ച് ബിജെപി. ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്ത് വരാൻപോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി തങ്ങളുടെ പ്രതിനിധികളെ അയയ്ക്കുന്നതിന് വിവിധ രാജ്യങ്ങളിലെ 25 ലധികം പാർട്ടികളെയാണ് ബിജെപി നിലവിൽ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലെത്തുമെന്ന് ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അത് ഏതൊക്കെ പാർട്ടികളുടെ പ്രതിനിധികളാണെന്ന വിവരം ബിജെപി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

യുഎസിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയെയോ പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കൻ പാർട്ടിയെയോ ബിജെപി ഇതുവരെ ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ''അവർ രാഷ്ട്രപതി തിരഞ്ഞെടുപ്പിൻ്റെ തിരക്കിലാണ്. മാത്രമല്ല യുഎസ് പാർട്ടികൾ ഇന്ത്യയിലോ യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലോ ഉള്ള പാർട്ടികൾ പോലെയല്ല. ഉദാഹരണത്തിന്, യുഎസിലെ ഒരു പാർട്ടി പ്രവർത്തകന് തൻ്റെ പാർട്ടിയുടെ ചെയർമാൻ്റെ പേര് അറിയില്ലായിരിക്കാം, കാരണം ഈ സംവിധാനം പ്രസിഡൻ്റിൻ്റെയോ യുഎസ് കോൺഗ്രസിൻ്റെയോ ഓഫീസിനു മാത്രമാണ് പ്രാധാന്യം നൽകുന്നത്'' എന്നായിരുന്നു ഇത് സംബന്ധിച്ച് ഒരു ബിജെപി നേതാവിന്റെ പ്രതികരണം.

അതേസമയം യുകെയിലെ കൺസർവേറ്റീവ്, ലേബർ പാർട്ടികളെയും ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റുകളേയും സോഷ്യൽ ഡെമോക്രാറ്റുകളേയും ബിജെപി ക്ഷണിച്ചിട്ടുമുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള പാർട്ടികളെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെയും (സിപിസി) ക്ഷണിച്ചിട്ടില്ല. ബംഗ്ലാദേശിൽ നിന്ന് ഭരണകക്ഷിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് മാത്രമാണ് ക്ഷണം ലഭിച്ചത്. സോഷ്യൽ മീഡിയയിൽ അടുത്തിടെ നടന്ന ‘ഇന്ത്യ ഔട്ട്’ ബഹിഷ്കരണ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയെ ഒഴിവാക്കുകയായിരുന്നു. എന്നാൽ മാവോയിസ്റ്റുകൾ ഉൾപ്പെടെ നേപ്പാളിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ശ്രീലങ്കയിലെ എല്ലാ പ്രധാന പാർട്ടികൾക്കും ക്ഷണമുണ്ട്.

തിരഞ്ഞെടുപ്പിൻ്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ ക്ഷണിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇന്ത്യ സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാജ്യത്ത് എത്തുന്ന വിദേശ നിരീക്ഷകർക്ക് ആദ്യം ഡൽഹിയിൽ വെച്ച് ബിജെപിയെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വിശദീകരിച്ചു നൽകും. തുടർന്ന്, 5-6 നിരീക്ഷകരുടെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ മണ്ഡലങ്ങളിലേക്ക് പാർട്ടി നേതാക്കളെയും ബിജെപി സ്ഥാനാർത്ഥികളെയും കാണാനും പരിചയപ്പെടാനുമായി അയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളുടെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനും വിദേശ നിരീക്ഷകർക്ക് അവസരമൊരുക്കും.

അന്താരാഷ്ട്ര വളർച്ച ലക്ഷ്യമിട്ട് നദ്ദയുടെ നേതൃത്വത്തിൽ ബിജെപി ആസൂത്രണം ചെയ്ത 'KNOW BJP' എന്ന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഈ നീക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 ഓളം നേതാക്കളെ ഇതിന്റെ ഭാ​ഗമായി നദ്ദ നേരില്‍ കണ്ട് സംസാരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും നാലഞ്ച് വിദേശ പ്രതിനിധികളെ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കാണിക്കുന്നതിനായി ബിജെപി കൊണ്ടുപോയിരുന്നു.

'വരൂ, കണ്ടു പഠിക്കൂ'; തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാർട്ടികളെ ക്ഷണിച്ച് ബിജെപി
കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചു; അഭിഭാഷകയെ നഗ്നയാക്കി 10 ലക്ഷം തട്ടിയെടുത്തു, പരാതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com