കൊല്‍ക്കത്ത: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ 24 മണിക്കൂര്‍ ധര്‍ണ്ണയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രെയിന്‍, മുഹമ്മദ് നദിമുല്‍ ഹക്ക്, ഡോല സെന്‍, സാകേത് ഖോഗലെ, സാഗരിക ഗോസ്, വിവേക് ഗുപ്ത, അര്‍പിത ഘോഷ്, സാന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ്, സുദീപ് രാഹ എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യത്തിന്റെ പവിത്രതയെ ഹനിക്കുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല, ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഒറ്റക്കെട്ടായി നടത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തെ ലക്ഷ്യവെച്ചിരിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിച്ചത്. ബംഗാളിലെ മേദിനിപൂരിലെ എന്‍ഐഎ നടപടിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.