കൊൽക്കത്ത: ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആരോപണങ്ങൾക്കിടെ ബിജെപിയും എൻഐഎയും തമ്മിൽ സഖ്യമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ്. 2022 ലെ സ്ഫോടനക്കേസിൽ എൻഐഎ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ആരോപണം. തൃണമൂലും ബിജെപിയും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടെയാണ് പാർട്ടി ദേശീയ നേതാവ് അഭിഷേക് ബാനർജി ബിജെപിക്കെതിരെ രംഗത്തെത്തിയത്.
അറസ്റ്റിനെതിരെ അഭിഷേക് ബാനർജി എക്സിലൂടെ ആഞ്ഞടിക്കുകയായിരുന്നു. എൻഐഎയും ബിജെപിയും തമ്മിലുള്ള സഖ്യം പുറത്തുവന്നുവെന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. നല്ലൊരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള കടമ അവഗണിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ചയാണ് രണ്ട് ടിഎംസി നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തത്. 2022 ൽ പശ്ചിമബംഗാളിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ബാലാജി ചരൺണ മെയ്തി, മനോബ്രതജന എന്നിവരെ അറസ്റ്റ് ചെയ്തത്. അഞ്ചോളം സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ വലിയ ജനവികാരമാണ് പ്രദേശത്തുണ്ടായത്. അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ നേതാക്കൾക്ക് ചെറിയ പരിക്കേറ്റിരുന്നു. നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്നത് ബംഗാൾ പൊലീസ് ആയിരുന്നു.
നേരത്തെ, തൃണമൂലിനൊപ്പം ഉണ്ടായിരുന്ന ബംഗാൾ ബിജെപി നേതാവ് ജിതേന്ദ്ര തിവാരി മാർച്ച് 26 ന് ഒരു എൻഐഎ ഉദ്യോഗസ്ഥനെ കാണുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'അറസ്റ്റുചെയ്യേണ്ട തൃണമൂൽ നേതാക്കളുടെ പട്ടിക' കൈമാറുകയും ചെയ്തതായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തൃണമൂലിനെതിരെ ഗൂഢാലോചന നടത്തുകയാണ് ബിജെപിയെന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്.