ബംഗളുരു : രാമേശ്വരം കഫേ സ്‌ഫോടനവുമായുള്ള ബിജെപി ബന്ധത്തെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിൻ്റെ പരാമർശത്തെ പരിഹസിച്ച് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ രംഗത്ത്. തബു റാവു എന്ന മുസ്ലീം സ്ത്രീയുമായുള്ള ഗുണ്ടു റാവുവിൻ്റെ വിവാഹത്തെ ചൊല്ലിയാണ് ബിജെപി എംഎൽഎയുടെ പരിഹാസം. ഗുണ്ടു റാവുവിന്റെ പകുതി വീട് പാകിസ്ഥാനിലാണ് എന്നായിരുന്നു ബസനഗൗഡ പറഞ്ഞത്.
ഗുണ്ടു റാവുവിൻ്റെ വീട്ടിൽ പാകിസ്ഥാനുണ്ട്, അതിനാൽ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിൻ്റെ ശീലമാണെന്നും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പറഞ്ഞു. രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് ചൂണ്ടി കാണിച്ച് ഗുണ്ടു റാവു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി എംഎൽഎയുടെ വ്യക്തിയധിക്ഷേപം.
ബസനഗൗഡ പാട്ടീലിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗുണ്ടു റാവുവിന്റെ ഭാര്യ തബു റാവു തന്നെ പ്രതികരണവുമായി രംഗത്തെത്തി. ബസനഗൗഡയുടെ പ്രസ്താവന വിലകുറഞ്ഞതും അപകീർത്തികരവുമാണെന്നും താൻ മുസ്ലിമാണെന്ന് കരുതി ആർക്കും എൻ്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നും തബു റാവു പറഞ്ഞു. പാർട്ടി എംഎൽഎയുടെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും നടപടി സ്വീകരിക്കുമോയെന്ന് അവർ ചോദിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും അവർ പോസ്റ്റിൽ ടാഗ് ചെയ്തു.