കുടുംബത്തിൽ ആശയതർക്കം; ഭാര്യ കോൺഗ്രസ് എംഎൽഎ, ബിഎസ്പിയുടെ ലോക്സഭാ സ്ഥാനാർത്ഥി വീടുവിട്ടിറങ്ങി

ഭർത്താവിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നാണ് അനുഭ പറയുന്നത്
കുടുംബത്തിൽ ആശയതർക്കം; ഭാര്യ കോൺഗ്രസ് എംഎൽഎ, ബിഎസ്പിയുടെ ലോക്സഭാ സ്ഥാനാർത്ഥി വീടുവിട്ടിറങ്ങി

ഭോപ്പാൽ: ആശയപരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി ബഹുജൻ സമാജ്‍വാദി പാർട്ടിയുടെ ലോക്സഭാ സ്ഥാനാർത്ഥി. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയായ ഭാര്യ അനുഭ മുഞ്ചാരെയോട് ആശയപരമായി യോജിക്കാനാവാത്തതിനെ തുടർന്നാണ് ബലഘട്ട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കങ്കർ മുഞ്ചാരെ വീടുവിട്ടിറങ്ങിയത്. രണ്ട് ആശയം പിന്തുടരുന്നവർ തിരഞ്ഞെടുപ്പ് സമയത്ത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ജീവിക്കുന്നത് ശരിയാകില്ലെന്നാണ് കങ്കർ മുഞ്ചാരെയുടെ നിലപാട്.

ഏപ്രിൽ 19 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുമെന്നും ബിഎസ്പി നേതാവ് പിടിഐയോട് പ്രതികരിച്ചു. വെള്ളിയാഴ്ച ഞാൻ വീടുവിട്ടിറങ്ങി. ഇപ്പോൾ ഡാമിനടുത്തൊരു ഹട്ടിലാണ് താമസം. 'രണ്ട് ആശയം പിന്തുടരുന്നവർ തിരഞ്ഞെടുപ്പ് സമയത്ത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കഴിഞ്ഞാൽ ആളുകൾ അതിനെ ഒത്തുകളിയായേ വിലയിരുത്തൂ' അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ തീരുമാനത്തിൽ അനുഭ മുഞ്ചാരെ തൃപ്തയല്ല. ഭർത്താവിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നാണ് അനുഭ പറയുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് പാർട്ടിക്ക് കീഴിൽ മത്സരിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. 33 വർഷമായി മകനൊപ്പം സന്തോഷജീവിതം നയിക്കുകയാണെന്നും അവർ പറഞ്ഞു. ബലഘട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാമ്രാട്ട് സരസ്വതിന് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാൽ തന്റെ ഭർത്താവിനെതിരെ മോശമായി ഒരു വാക്ക് പോലും പറയില്ലെന്നും അനുഭ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com