നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണെന്ന പരാമർശവുമായി നടിയും ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമർശം. 'ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് എവിടെ പോയി?,' എന്നായിരുന്നു നടി പറഞ്ഞത്.
കങ്കണയുടെ ഈ പരാമർശം ഏറെ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 'വിദ്യാസമ്പന്നരും വിവേകികളുമായ ആളുകൾക്ക് വോട്ട് ചെയ്യുക,' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡൽഹി മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും എഎപി രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ പ്രതികരിച്ചത്.
നടൻ പ്രകാശ് രാജും വിഷയത്തിൽ പ്രതികരിച്ചു. 'സുപ്രീം ജോക്കർ നയിക്കുന്ന പാർട്ടിയിലെ കോമാളികൾ... എന്തൊരു നാണക്കേടാണ്,' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'കങ്കണ റണാവത്തിൻ്റെ ഐക്യു 110 ആണ്', 'അവർ ക്വാണ്ടം ഹിസ്റ്ററിയിൽ ബിരുദധാരിയാണ്', 'കങ്കണ അറിവിൻ്റെ പ്രതിരൂപമാണ്' എന്നിങ്ങനെ പോകുന്നു മറ്റു പ്രതികരണങ്ങൾ.
കഴിഞ്ഞ മാസം 24നായിരുന്നു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളായി കങ്കണയെ പ്രഖ്യാപിച്ചത്. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുക. ബിജെപിയിൽ ചേരാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട് എന്നായിരുന്നു താരം പ്രതികരിച്ചത്.