ന്യൂഡൽഹി: ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേയ്ക്ക് കടന്ന് കയറുമ്പോള്‍ പ്രധാനമന്ത്രി കറുപ്പ് വലിച്ചതിന് ശേഷം ഉറങ്ങുകയായിരുന്നോയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അരുണാചല്‍ പ്രദേശില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന 30 സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രംഗത്ത് വന്നത്.
'തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ട് അതിനാല്‍ ഭയപ്പെടില്ലെന്നാണ് മോദി പറയുന്നത്. ഭയപ്പെടുന്നില്ലെങ്കില്‍ പിന്നെയെന്തിന് നമ്മുടെ രാജ്യത്തിന്റെ വലിയഭാഗം ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തത്. അവര്‍ രാജ്യത്തിനകത്തേയ്ക്ക് വരുമ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? അവര്‍ രാജസ്ഥാനില്‍ നിന്നും ഒപ്പിയം ശേഖരിച്ചിരുന്നോ, നിങ്ങളെ മയക്കി കിടത്തിയോ' എന്നായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. രാജസ്ഥാനിലെ ചിത്തോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷന്‍.
നുണകളുടെ മേധാവിയെന്നും നരേന്ദ്ര മോദിയെ പ്രസംഗ മധ്യേ ഖര്‍ഗെ അഭിസംബോധന ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിലല്ല ഗാന്ധി കുടുംബത്തെ നിന്ദിക്കുന്നതിലാണ് മോദിയുടെ ശ്രദ്ധയെന്ന ഖര്‍ഗെ കുറ്റപ്പെടുത്തി. മോദി രാജ്യത്തിന് വേണ്ടി ചിന്തിക്കുന്നില്ല. അദ്ദേഹം ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ആളുകളെ പീഡിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. അദ്ദേഹം എപ്പോഴും നുണപറയുന്നു, മോദി നുണകളുടെ മേധാവിയാണ് ഖര്‍ഗെ പറഞ്ഞു. 1989ന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നും ആരും പ്രധാനമന്ത്രി പദം വഹിച്ചിട്ടില്ല. എന്നിട്ടും പ്രധാനമന്ത്രി ഇപ്പോഴും കുടുംബ രാഷ്ട്രീയത്തെ പറ്റി സംസാരിക്കുന്നുവെന്നും ഖര്‍ഗെ ചൂണ്ടിക്കാണിച്ചു.
12 മലകളുടെയു നാല് നദികളുടെയും ഒരു തടാകത്തിന്റെയും ഒരു ചുരത്തിന്റെയും 11 ജനവാസ മേഖലകളുടെയും ഒരു പ്രദേശത്തിന്റെയും അടക്കം മുപ്പത് സ്ഥലങ്ങള്‍ക്കാണ് ചൈന പുനര്‍നാമകരണം നടത്തിയത്. പേരുമാറ്റം കൂടാതെ ഈ പ്രദേശങ്ങളുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ലാറ്റിറ്റിയൂട്, ലോങ്ങ്റ്റിറ്റിയൂട് മാപ്പുകളും പങ്കുവെച്ചു.