ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്ന് മത്സരത്തിനിറങ്ങുകയാണ് വീരപ്പന്റെ മകൾ വിദ്യാ റാണി. പതിറ്റാണ്ടുകളോളം തമിഴ്നാട്ടിലെയും കർണാടകത്തിലെയും നിയമപാലകരെ വിറപ്പിച്ചുനിർത്തിയ പിതാവാണ് തന്റെ പ്രചോദനമെന്ന് വിദ്യ പറയുന്നു. 'എന്റെ അച്ഛനാണ് എന്റെ പ്രചോദനം. കാരണം ജീവിതത്തിലിതു വരെ ഞാൻ കേട്ടത് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് എനിക്കു ചുറ്റുമുള്ള മനുഷ്യർ പറയുന്നതാണ്'. വിദ്യ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
മരിച്ച് ഇരുപത് വർഷങ്ങൾക്ക് ശേഷവും വീരപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് കൃഷ്ണഗിരിയിൽ നിന്ന് വിദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. നാം തമിലർ കക്ഷി (എൻടികെ) സ്ഥാനാർത്ഥിയായാണ് ഈ 33കാരി ജനവിധി തേടുന്നത്. പിതാവിന്റെ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് പാർട്ടിയുടെ വീക്ഷണങ്ങളെന്ന് വിദ്യ പറയുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ (1983-2009) പ്രതിഫലനമായി 2010ൽ ആരംഭിച്ച തമിഴ് ദേശീയ പാർട്ടിയായ എൻടികെ ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും നേടിയിട്ടില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പാർട്ടി ആദ്യം മത്സരിച്ചത്. അന്ന് 1.06 ശതമാനം വോട്ട് വിഹിതം നേടി. അത് 2021ൽ 6.89 ശതമാനമായി ഉയർന്നിരുന്നു.
നിയമബിരുദധാരിയായ വിദ്യ 2020ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് എൻടികെയുടെ പ്രവർത്തകയായി. സീ5 സംപ്രേഷണം ചെയ്ത കൂസെ മുനിസാമി വീരപ്പൻ എന്ന ഡോക്യു സീരീസും എൻടികെയിലേക്കുള്ള തന്റെ വരവിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യ പറയുന്നു. 'എന്റെ അച്ഛൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ആ ഡോക്യു സീരീസിൽ പറയുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചു. സീമാൻ അങ്കിൾ (എൻടികെ സ്ഥാപകൻ) പറയുന്നതും അച്ഛൻ പറയുന്നതും ഒരേ കാര്യങ്ങളാണ്. എന്റെ അച്ഛന്റെ നല്ല ചിന്തകളെ ഞാൻ സ്വീകരിക്കേണ്ടതുണ്ടെന്ന് തോന്നി. അവ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് തീരുമാനിച്ചു. അതിന് ഏറ്റവും യോജിച്ച വഴി എൻടികെയിൽ ചേർന്നു പ്രവർത്തിക്കുക എന്നതായിരുന്നു'. വിദ്യ പറയുന്നു.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് കൃഷ്ണഗിരി. ഇക്കുറി കോൺഗ്രസിന് വേണ്ടി മുൻ എംഎൽഎ കെ ഗോപിനാഥും എഐഎഡിഎംകെയ്ക്ക് വേണ്ടി വി ജയപ്രകാശും ബിജെപി സ്ഥാനാർത്ഥിയായി സി നരസിംഹനുമാണ് വിദ്യയ്ക്കൊപ്പം തിരഞ്ഞെടുപ്പ് പോരാട്ടത്തിലുള്ളത്.