ചെന്നൈ: മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ ഒ പനീർശെൽവത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത് ചക്ക. തമിഴ്നാട് രമാനാഥപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കുകയാണ് പനീർശെൽവം. ചക്ക, ബക്കറ്റ്, മുത്തിരി എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒ പനീർശെൽവം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ചിഹ്നമായി ചക്ക അനുവദിക്കുകയായിരുന്നു.
ബക്കറ്റ് ചിഹ്നത്തിന് പ്രഥമ പരിഗണന വേണമെന്നായിരുന്നു പനീർശെൽവത്തിന്റെ ആവശ്യം. എന്നാൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും ബക്കറ്റ് ചിഹ്നം ആവശ്യപ്പെട്ടതോടെ മുൻഗണനാ ക്രമത്തിൽ ആ സ്ഥാനാർത്ഥിക്ക് അനുവദിക്കുകയായിരുന്നു. ഇതോടെ ഒരു മണിക്കൂറോളം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ കാത്തിരുന്ന പനീർശെൽവത്തിന് ഒടുവിൽ ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു. രാമനാഥപുരത്തുനിന്ന് ഒ പനീർശെൽവം എന്ന പേരിൽ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
ഒറ്റ സീറ്റിൽ മാത്രം മത്സരിക്കുന്നതിനാൽ എംഡിഎംകെയ്ക്ക് (മറുമലർച്ചി ദ്രാവിഡ മുന്നേത്ര കഴകം) പമ്പരം ചിഹ്നം നഷ്ടമായി. പകരം തീപ്പെട്ടി ചിഹ്നമാണ് നൽകിയത്. പമ്പരം ചിഹ്നം നഷ്ടമായതോടെ തീപ്പെട്ടി, സിലിൻഡർ എന്നിവയിലേതെങ്കിലുമൊന്ന് അനുവദിക്കണമെന്ന് എംഡിഎംകെ ആവശ്യപ്പെട്ടിരുന്നു. വിസികെ (വിടുതലൈ ചിരുതൈഗൾ കച്ചി)യ്ക്ക് വീണ്ടും കുടം ചിഹ്നം അനുവദിച്ചു. തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മീഷൻ കുടം ചിഹ്നം അനുവദിക്കാത്തതിനെ തുടർന്ന് വിസികെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് പിന്നീട് കുടം ചിഹ്നം നൽകിയത്. ഏപ്രിൽ 19ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.