ചെന്നൈ: തമിഴ്‌നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ഗണേശമൂര്‍ത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
താൻ കീടനാശിനി കുടിക്കുകയായിരുന്നുവെന്ന് എംപി കുടുംബാംഗങ്ങളോട് പറഞ്ഞതായാണ് വിവരം. പരിശോധനയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച ഗണേഷ് മൂര്‍ത്തിയെ പീന്നിട് വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗണേഷ് മൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഈറോഡ് മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ഗണേഷ് മൂര്‍ത്തി മകന്‍ ധുരെയ്ക്ക് സുരക്ഷിത മണ്ഡലം നല്‍കാനായി ഡിഎംകെയില്‍ നിന്നും തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ എംഡിഎംകെയിൽ നിന്നും ഈറോഡ് സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തനായ കെ ഇ പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഗണേഷ മൂര്‍ത്തി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)