ന്യൂഡൽഹി: ഇ ഡി കസ്റ്റഡിയിൽ വിട്ടതിനെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. നാളെ അടിയന്തര വാദം കേൾക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. അറസ്റ്റ് ചെയ്തതും ഇഡി കസ്റ്റഡിയിൽ വിട്ടതും നിയമവിരുദ്ധമെന്നും കെജ്‌രിവാൾ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്‍രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‌രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ കവിതയുടെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യൂ കോടതി മാർച്ച് 26 വരെ നീട്ടി.
പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 26ന് രാവിലെ 11-ന് കവിതയെ ഹാജരാക്കണമെന്ന് അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകി. വെള്ളിയാഴ്ച സുപ്രീംകോടതി കവിതയുടെ ജാമ്യം നിരസിക്കുകയും വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നൂറ് കോടി രൂപ കെ കവിത ആം ആദ്മി നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.