കോടതി ഇടപെടലിലൂടെ കെ പൊൻമുടി വീണ്ടും മന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ

പൊന്മുടിയ്ക്ക് 24 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നടപടി
കോടതി ഇടപെടലിലൂടെ കെ പൊൻമുടി വീണ്ടും മന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ

ചെന്നൈ: തമിഴ്നാട് മന്ത്രിയായി കെ പൊൻമുടി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പൊന്മുടിയ്ക്ക് 24 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവർണർ ടി എൻ രവി സത്യപ്രതിജ്ഞയ്ക്കുള്ള നീക്കം നടത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡിഎംകെ നേതാവായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.

എന്നാൽ, ഇന്നലെ ഹർജി പരിഗണിച്ച കോടതി, മന്ത്രിയെ തിരിച്ചെടുക്കാനാവില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് ചോദിച്ചു. ഗവർണർ സംസ്ഥാനത്ത് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പരാതിയിൽ സർക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി വ്യക്തമാക്കി. പൊന്മുടിയുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് ഒരു തീരുമാനമെടുക്കാൻ ഗവർണർക്ക് എങ്ങനെ കഴിയുന്നെന്നും കോടതി ചോദിച്ചു. ഈ വിവരങ്ങൾ ഗവർണർ ടി എൻ രവിയെ അറിയിക്കാൻ അറ്റോർണി ജനറലിന് കോടതി നിർദ്ദേശം നൽ‌കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ തമിഴ്നാട് ഗവർണർ വിശദീകരണം നൽകി. സുപ്രീംകോടതിയെ വെല്ലുവിളിക്കാൻ ഉദ്ദേശിച്ച് ആയിരുന്നില്ല തന്റെ തീരുമാനമെന്നാണഅ അദ്ദേഹം കോടതിയെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com