സുപ്രീം കോടതിയുടെ തുടർച്ചയായുള്ള നിർദ്ദേശങ്ങൾക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് രേഖകളുടെ പൂർണ്ണ വിവരങ്ങൾ പൊതുവിവരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബോണ്ട് നമ്പർ വിവരങ്ങൾ അടക്കമുള്ള ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്ബിഐ സമർപ്പിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് പ്രസിദ്ധീകരിക്കുകയും ചെയ്തത്. രാജ്യം ഭരിക്കുന്ന ബിജെപിയാണ് ഇതിൽ സിഹാഭാഗവും സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഇഡി പോലെയുള്ള കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് ഇരയായ കമ്പനികളും വ്യക്തികളും വലിയ തോതിൽ ബോണ്ടുകൾ വാങ്ങിച്ചുകൂട്ടിയവരുടെ പട്ടികയിലുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ടുകളുടെ ഏറ്റവും പുതിയ ഡാറ്റ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ബോണ്ടുകളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ ബോണ്ടുകളുടെ നമ്പറുകൾ രേഖപ്പെടുത്തിയില്ലായിരുന്നു. സംഭാവന നൽകിയ കമ്പനികളുടെ വിവരങ്ങൾ ലഭിച്ചപ്പോഴും ആര് ആർക്ക് നൽകിയെന്നത് വ്യക്തമല്ലായിരുന്നു. അത് കൊണ്ട് തന്നെ നമ്പറുകൾ അടക്കമുള്ള എല്ലാ വിവരങ്ങൾ കൈമാറാനും സത്യവാങ്മൂലം സമർപ്പിക്കാനും എസ്ബിഐക്ക് സുപ്രീം കോടതി കർശന നിർദേശം നൽകിയതിൻ്റെ ശ്ചാത്തലത്തിലാണ് പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇലക്ടറൽ ബോണ്ടുകളുടെ ആൽഫ-ന്യൂമെറിക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും സമർപ്പിച്ചതായി മാർച്ച് 21 വ്യാഴാഴ്ച്ച ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ചെയർമാൻ ദിനേഷ് കുമാർ ഖാര മുഖേന സുപ്രീം കോടതിയെ അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇലക്ഷൻ കമ്മീഷൻ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തത്.
ലിസ്റ്റിന്റെ രൂപം
ബോണ്ടുകൾ വാങ്ങിയവരുടെയും അത് പണമാക്കിയ രാഷ്ട്രീയ പാർട്ടികളുടെയും രണ്ട് വ്യത്യസ്ത ലിസ്റ്റുകളാണ് ഇലക്ഷൻ കമ്മീഷൻ അതിൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 11 നും ഇടയിൽ വാങ്ങിയ 18,871 ബോണ്ടുകളുടെ വിവരങ്ങളാണ് 386 പേജുകളിൽ നൽകിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെയും ബാങ്ക് അക്കൗണ്ട് നമ്പറുകളും കെവൈസി വിശദാംശങ്ങളും പരസ്യപ്പെടുത്താത്തത് അക്കൗണ്ടിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നതിനാലാണെന്നും രാഷ്ട്രീയ പാർട്ടികളെയും അവർ വാങ്ങിയ ബോണ്ടുകളെയും കമ്പനികളെയും തിരിച്ചറിയാൻ അവ ആവശ്യമില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഓരോ രാഷ്ട്രീയ പാർട്ടികളും എത്ര നേടി
രാഷ്ട്രീയ പാർട്ടികളും കമ്പനികളും തമ്മിൽ നടന്ന ഇലക്ടറൽ ബോണ്ട് ഇടപാടുകളുടെ നേരിട്ടുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചുവെന്നതാണ് റിപ്പോർട്ടിന്റെ പ്രത്യേകത. രാഷ്ട്രീയ പാർട്ടികൾ തിരിച്ചുള്ള വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു
മുൻനിര കമ്പനികൾ കൂടുതലായും ബോണ്ടുകൾ വഴി സംഭാവനകൾ നൽകിയത് ബിജെപിക്കാണ്. 6,986.5 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് (1,397 കോടി രൂപ), കോൺഗ്രസ് (1,334 കോടി രൂപ), ബിആർഎസ് (1,322 കോടി രൂപ) തുടങ്ങിയയവരാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിക്കുന്ന നാലാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി എന്നതും ശ്രദ്ധേയമായി.
നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ (ബിജെഡി) 944.50 കോടി രൂപയുടെ ഇലക്‌ട്രൽ ബോണ്ടുകൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് 442.80 കോടി രൂപ, എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി 181.35 കോടി രൂപ സമാഹരിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ 507 കോടിയുടെ സംഭാവന ലഭിച്ചു.
അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി 14.05 കോടിയും ശിരോമണി അകാലിദളിന് 7.26 കോടിയും എഐഎഡിഎംകെ 6.05 കോടിയും നാഷണൽ കോൺഫറൻസ് 50 ലക്ഷവും നേടി. ഇലക്ടറൽ ബോണ്ട് സ്കീം വഴി തങ്ങൾക്ക് സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബഹുജൻ സമാജ് പാർട്ടിയും സിപിഐഎം, സിപിഐ, സിപിഐഎംഎൽ എന്നീ ഇടതുപാർട്ടികളും വ്യക്തമാക്കി.
ആര് ആർക്ക് നൽകി
ഏറ്റവും ഉയർന്ന ഇലക്ടറൽ ബോണ്ട് ദാതാവായ ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ തൃണമൂൽ കോൺഗ്രസിന് (എഐടിസി) 542 കോടി സംഭാവന നൽകി. ഡിഎംകെയ്ക്ക് 503 കോടി രൂപ (36.7%), വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 154 കോടി രൂപ (11.2%), ഭാരതീയ ജനതാ പാർട്ടിക്ക് 100 കോടി രൂപയും ലഭിച്ചു (7.3%) സിക്കീമിലെ പ്രാദേശിക പാർട്ടികൾക്ക് എട്ട് കോടി രൂപയാണ് ലഭിച്ചത്.
സംഭാവന നൽകിയവരിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്, ലിമിറ്റഡ് (MEIL) ബിജെപിക്ക് 584 കോടി രൂപ സംഭാവന നൽകി (കമ്പനിയുടെ 60% സംഭാവനകൾ ബിജെപിക്കാണ് )
ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് 195 കോടി രൂപയും (സംഭാവനയുടെ 20%), ആന്ധ്രാപ്രദേശിന്റെ വൈ എസ് ആർ കോൺഗ്രസിന് 37 കോടിയും ഡിഎംകെയ്ക്ക് 85 കോടി രൂപയും (8.8%) MEIL സംഭാവന ചെയ്തു. ബീഹാറിൽ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവിന് 10 കോടി രൂപയാണ് സംഭാവന നൽകിയത്. ആന്ധ്ര ആസ്ഥാനമായുള്ള ടിഡിപിക്ക് ലഭിച്ചത് 28 കോടി രൂപയാണ്. കോൺഗ്രസിന് 18 കോടിയും ജനതാദളിന് (സെക്കുലർ) 5 കോടിയും ലഭിച്ചു. പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിക്കും എംഐഇഎല്ലിൽ നിന്ന് 4 കോടി രൂപ ലഭിച്ചു.
MEILൻ്റെ തന്നെ അനുബന്ധ സ്ഥാപനമായ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് (ഐഎൻസി) 110 കോടി രൂപയും ബിജെപിക്ക് 80 കോടി രൂപയും സംഭാവന നൽകി. ഇലക്ടറൽ ബോണ്ട് വഴിയുള്ള മൂന്നാമത്തെ വലിയ ദാതാവായ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 375 കോടിയും ശിവസേനയ്ക്ക് 25 കോടിയും നൽകി. ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് റിലയൻസ് കമ്പനിയുടെ ഭാഗമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. റിലയൻസിൻ്റെ ഡയറക്ടർ ബോർഡ് അംഗമായ തപാസ് മിത്രയാണ് ക്വിക്കിൻ്റെ ഉടമസ്ഥൻ.
ആരോഗ്യമേഖലയിൽ നിന്നുള്ള വിവിധ കമ്പനികൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകൾ
ആദ്യ മൂന്ന് കമ്പനികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വന്നത് ആരോഗ്യരംഗത്ത് നിന്നാണ്. ആരോഗ്യ മേഖലയിൽനിന്ന് മാത്രം വ്യത്യസ്ത കമ്പനികളിൽ നിന്നായി രാഷ്ട്രീയ പാർട്ടികൾക്ക് 900 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇലക്ടറൽ ബോണ്ട് വാങ്ങിയ ആരോഗ്യമേഖലയിലെ ആദ്യ 30 കമ്പനികൾ എടുക്കുകയാണെങ്കിൽ അതിൽ 14 കമ്പനികളും സർക്കാർ ഏജൻസികളുടെ ഭാഗത്ത് നിന്നും നടപടികൾ നേരിട്ടവയാണ്.
മൈക്രോ ലാബ്‌സ് മൊത്തം 16 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി, അതിൽ 7 കോടി സിക്കിം ക്രാന്തികാരി മോർച്ചയ്ക്കും 6 കോടി ബി ജെ പിക്കും, 3 കോടി കോൺഗ്രസിനും നൽകി.
ഹെറ്ററോ ഡ്രഗ്‌സ് ലിമിറ്റഡ്, ഹെറ്ററോ ലാബ്‌സ് ലിമിറ്റഡ്, ഹെറ്ററോ ബയോഫാർമ ലിമിറ്റഡ് എന്നിവ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 50 കോടി സംഭാവന നൽകി, ബി ജെ പിക്ക് 10 കോടി രൂപ നൽകി.
MSN ഫാർമചെം പ്രൈവറ്റ് ലിമിറ്റഡും എംഎസ്എൻ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡും ബിജെപിക്ക് 16 കോടി വീതം സംഭാവന നൽകി. MSN ഫാർമചെം പ്രൈവറ്റ് ലിമിറ്റഡ് ബിആർഎസിന് 20 കോടി നൽകി.
ദിവി ലബോറട്ടറീസ് ലിമിറ്റഡ് ബിജെപിക്ക് 30 കോടിയും ബിആർഎസിന് 20 കോടിയും കോൺഗ്രസിന് 5 കോടിയും നൽകി.
24 കോടി രൂപയ്ക്ക് വാങ്ങിയ എല്ലാ ബോണ്ടുകളും മാൻകൈൻഡ് ഫാർമ ലിമിറ്റഡ് ബിജെപിക്ക് നൽകി.
അരബിന്ദോ ഫാർമ ലിമിറ്റഡ് ബിജെപിക്ക് 34.5 കോടിയും ബിആർഎസിന് 15 കോടിയും തെലുങ്ക് ദേശം പാർട്ടിക്ക് (ടിഡിപി) 2.5 കോടിയും ബോണ്ടുകൾ നൽകി.
ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് പുറമെ മറ്റ് പ്രധാന കമ്പനികളുടെ വിഹിത വിവരങ്ങൾ
ഹാൽദിയ എനർജി എഐടിസിക്ക് 281 രൂപയും ബിജെപിക്ക് 81 കോടിയും നൽകി.
വേദാന്ത ലിമിറ്റഡ് ബിജെപിക്ക് 229 കോടിയും കോൺഗ്രസിന് 125 കോടിയും നൽകി. ബിജു ജനതാദൾ 40 കോടി, ജാർഖണ്ഡ് മുക്തി മോർച്ച 5 കോടി, അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് 30 ലക്ഷം എന്നിങ്ങനെയാണ് വേദാന്ത ലിമിറ്റഡിൽ നിന്ന് സമാഹരിച്ചത്.
ഷിർദി സായി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ടിഡിപിക്ക് 40 കോടി രൂപ നൽകി.
കൽപതരു പ്രോജക്ട്‌സ് ഇൻ്റർനാഷണൽ ലിമിറ്റഡ്, ബിജെപിയുടെ 25.5 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.
മൈ ഹോം ഇൻഫ്രാസ്ട്രക്ചേഴ്സ് ബിആർഎസിന് 15 കോടിയും ബിജെപിക്ക് 5 കോടിയും കോൺഗ്രസിന് 4.5 കോടിയും ബോണ്ടുകൾ നൽകി.
ട്വന്റി ട്വന്റി പാര്‍ട്ടി നേതാവ് സാബു എം ജേക്കബിന്റെ കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി ബിആര്‍എസിന് 25 കോടി രൂപ നല്‍കി. കേരളത്തില്‍ വ്യവസായ അന്തരീക്ഷം ഇല്ലെന്ന് ആരോപിച്ച് സാബു എം ജേക്കബ് തെലങ്കാനയില്‍ നിക്ഷേപം നടത്തിയ സമയത്ത് അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി.
മുത്തൂറ്റ് ഗ്രൂപ്പ് മൂന്നു കോടിയുടെ ബോണ്ടുകള്‍ നല്‍കിയത് ബിജെപിക്കാണ്.
ലുലു ഗ്രൂപ്പ് ബിജെപിക്ക് രണ്ടു കോടിയുടെ ബോണ്ട് നല്‍കി.
ഭാരത് ബയോടെക് 10 കോടി രൂപയുടെ ബോണ്ട് നല്‍കിയത് തെലുഗുദേശം പാര്‍ട്ടിക്കാണ്.
കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ, ലിമിറ്റഡ്, എംകെജെ എൻ്റർപ്രൈസസ് ലിമിറ്റഡ്, മദൻലാൽ ലിമിറ്റഡ് എന്നിങ്ങനെ കൊൽക്കത്തയിൽ ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഈ മൂന്ന് സ്ഥാപനങ്ങളും ഒരുമിച്ച് 573 കോടി രൂപ സംഭാവന നൽകി. ഇതിൽ 60 ശതമാനം, അതായത് 346 കോടി രൂപ ബിജെപിക്കും 121 കോടി രൂപ കോൺഗ്രസിനും ലഭിച്ചു.