കോട്ട: മധ്യപ്രദേശില്‍ 21 വയസുകാരി വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി സ്വന്തം മാതാപിതാക്കളോട് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പൊലീസ്. മകളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 18ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കയ്യും കാലും കെട്ടിയനിലയിലുള്ള മകളുടെ ചിത്രങ്ങള്‍ അയച്ച് ലഭിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോകൽ നാടകം പെൺകുട്ടി ആസൂത്രണം ചെയ്തതായി കണ്ടെത്തിയത്. യുവതിക്കെതിരെ ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്നും കോട്ട പൊലീസ് അറിയിച്ചു.
'ഇതുവരെയുള്ള അന്വേഷണത്തിൽ, പെൺകുട്ടിക്കെതിരെ ഒരു കുറ്റകൃത്യവും തട്ടിക്കൊണ്ടുപോകലും നടന്നിട്ടില്ലെന്നുമാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ഇതുവരെ കണ്ടെത്തിയ തെളിവുകളിൽ നിന്ന് സംഭവം വ്യാജമാണെന്ന് മനസിലാകുന്നത്', കോട്ട പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പൊലീസ് ഒരു സംഘത്തെ രൂപീകരിച്ചു. മാതാപിതാക്കൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 400 കിലോമീറ്റർ അകലെ ഇൻഡോറിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് പിടിക്കൂടി. പെൺകുട്ടിയും അവളുടെ മറ്റൊരു സുഹൃത്തും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. ഇന്ത്യയിൽ പഠിക്കാൻ കഴിയില്ലെന്നും വിദേശത്ത് പഠിക്കാൻ പണം വേണമെന്നും പെൺകുട്ടി പറഞ്ഞതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായിരുന്നു തട്ടിക്കൊണ്ടു പോകൽ നാടകമെന്നാണ് തുടർ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.
ആഗസ്റ്റ് മൂന്നാം തിയതിയാണ് പെൺകുട്ടിയെ കോട്ടയിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തത്. അഞ്ചാം തിയതി വരെ ഹോസ്റ്റിലില്‍ താമസിച്ചു. പിന്നീട് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 6-7 മാസമായി കോട്ടയിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലോ ഹോസ്റ്റലിലോ പെൺകുട്ടിയെ പോയിരുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി പെൺകുട്ടി മറ്റൊരു നമ്പറിൽ നിന്ന് മെസ്സേജ് അയക്കുമായിരുന്നു. പിന്നീടാണ് പെൺകുട്ടി വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞത്. സുഹൃത്തിൻ്റെ സഹായത്തോടെ ഇൻഡോറിലെ ഒരു ഫ്ലാറ്റിൽ കയ്യും കാലും കെട്ടിയിട്ട് ചിത്രങ്ങൾ എടുത്ത് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. മകളെ വിട്ടുകിട്ടണമെങ്കിൽ 30 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.