ന്യൂഡൽഹി: വിവാഹ സമയത്ത് വരൻ എത്താതിനെ തുടർന്ന് സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലെ ലഖിംപുരില്‍ മാര്‍ച്ച് അഞ്ചിന് നടന്ന സമൂഹ വിവാഹച്ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ വേണ്ടിയാണ് പ്രീതി യാദവ് എന്ന യുവതി സഹോദരനെ വിവാഹം കഴിച്ചത്.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയിലൂടെ വിവാഹം കഴിക്കുന്നവർക്ക് 51,000 രൂപ ആനുകൂല്യം ലഭിക്കും. ഇതിൽ 35,000 രൂപ വധുവിൻ്റെ അക്കൗണ്ടിലേക്കും 10,000 രൂപ സമ്മാനങ്ങൾ വാങ്ങാനും 6000 രൂപ ചടങ്ങ് ചെലവിനുമായി നൽകും. രമേഷ് യാദവ് എന്ന വ്യക്തിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, വരനായ രമേശ് വിവാഹ സമയത്തിനെത്താത്തതിനെ തുടര്‍ന്ന് പ്രീതി പണം നഷ്ടപ്പെടാതിരിക്കാൻ സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു.
വിവരം പുറത്തായതോടെ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ വില്ലേജ് ഡവലപ്പ്മെന്റ് ഓഫീസറെ സസ്പെന്റ് ചെയ്യുകയും ചെയ്തു. വിവാഹ നടപടികൾക്ക് മുന്നേ വധു വരന്മാരുടെ ഡോക്യൂമെന്റെഷൻ സ്ഥിരീകരിച്ച ഓഫീസർ അച്ചടക്ക നടപടി നേരിടേണ്ടി വരും. പദ്ധതിയിൽ പണം സമ്പാദിക്കാൻ സമാനമായ സംഭവങ്ങൾ മുൻപും നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രി അറിയിച്ചു.