ബംഗളൂരു: പാർക്കിങിനെ ചൊല്ലി യുവാവിനും ഭാര്യയ്ക്കും അയല്‍ക്കാരുടെ ക്രൂരമർദ്ദനം. ബംഗളൂരുവിലാണ് സംഭവം. ഞായറാഴ്ച്ച രാത്രിയോടെയാണ് ബംഗളൂരു ദോഡ്ഡനകുണ്ഡിയിൽ താമസിക്കുന്ന സഹിഷ്ണുവിനെയും ഭാര്യ രോഹിണിയേയും അയൽവാസികൾ മർദ്ദിച്ചത്. കര്‍ണാടകയിലെ ബെലഗാവി സ്വദേശികളായ ദമ്പതികൾക്കാണ് മർദ്ദനമേറ്റത്.
ഭർത്താവിനെ മർദ്ദിക്കുന്നവരുടെ വീഡിയോ ചിത്രീകരിച്ച യുവതിയെയും സംഘം ആക്രമിച്ചു. അയൽവാസിയായ സ്ത്രീ യുവതിയെ വീഡിയോ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് സംഘം ഇവർക്ക് നേരെ തിരിഞ്ഞ് യുവതിയെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപ്പെട്ടത്.
അയൽവാസികളുടെ വീടിന് മുൻപിലുള്ള പൊതുസ്ഥലത്താണ് യുവാവ് കാർ പാർക്ക് ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ വീടിന് മുൻപിൽ വാഹനം പാർക്ക് ചെയ്യരുതെന്നും കാർ മാറ്റി ഇടണമെന്നും അയൽവാസികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച ദേഷ്യത്തിലാണ് അയൽവാസികൾ ആക്രമിച്ചത്. സഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.