രാഹുല്‍ ഗാന്ധിയുടെ ശക്തമായ നിശ്ചയദാര്‍ഡ്യത്തിന് അഭിനന്ദനങ്ങള്‍,അപൂര്‍വമാണ് ഇത്തരം മനുഷ്യര്‍; അഖിലേഷ്

അഖിലേഷ് സമാപന ചടങ്ങില്‍ എത്തിയിരുന്നില്ല. പനിയാണെന്നാണ് വിശദീകരണം.
രാഹുല്‍ ഗാന്ധിയുടെ ശക്തമായ നിശ്ചയദാര്‍ഡ്യത്തിന് അഭിനന്ദനങ്ങള്‍,അപൂര്‍വമാണ് ഇത്തരം മനുഷ്യര്‍; അഖിലേഷ്

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിക്കുന്ന അന്തരീക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ശക്തമായ നിശ്ചയദാര്‍ഡ്യമുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അപൂര്‍വമാണ് ഇത്തരമൊരു യാത്ര നയിക്കുന്ന മനുഷ്യരെന്നും അഖിലേഷ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അഭിനന്ദിച്ചു. അഖിലേഷ് സമാപന ചടങ്ങില്‍ എത്തിയിരുന്നില്ല. പനിയാണെന്നാണ് വിശദീകരണം.

'ഇന്ന് താങ്കള്‍ നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയില്‍ അവസാനിക്കുകയാണ്. അപൂര്‍വമാണ് ഇത്തരം യാത്രകള്‍ നയിക്കുന്ന മനുഷ്യര്‍. താങ്കളുടെ ശക്തമായ നിശ്ചയദാര്‍ഡ്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.', എന്നാണ് അഖിലേഷ് രാഹുലിന് അയച്ച കത്തില്‍ കുറിച്ചത്.

രാജ്യത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞു. രാജാവിന്റെ ആത്മാവ് തിരഞ്ഞെടുപ്പ് യന്ത്രത്തിലും ഇ ഡിയിലും സിബിഐയിലും ഉണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. എല്ലാവരും ഭയപ്പെട്ടാണ് പാര്‍ട്ടികള്‍ വിടുന്നത്. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. ആ നേതാവ് കരഞ്ഞു കൊണ്ട് തനിക്ക് ജയിലില്‍ പോകാന്‍ ധൈര്യമില്ലെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

മണിപ്പൂര്‍ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകള്‍ കൊണ്ട് താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കാന്‍ സാധിക്കില്ല. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഇല്ലെങ്കില്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബാലറ്റ് പേപ്പറുകളും എണ്ണണം എന്ന് ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് അനുവദിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ജോലിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈയിലാണ് മഹാറാലി സംഘടിപ്പിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രധാന നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. പനിയാണെന്നാണ് വിശദീകരണം. ശരദ് പവാര്‍, എം കെ സ്റ്റാലിന്‍, ചംപയ് സോറന്‍, മെഹബൂബ മുഫ്തി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാര്‍, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

പൊതുജനങ്ങളെ സേവിക്കാനാണ് തങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് മഹാറാലിയില്‍ സംസാരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഹൃദയം മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ബിജെപി തകര്‍ത്ത ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

രാജ്യം എല്ലാവര്‍ക്കും ഉള്ളതാണെന്നും ഹിന്ദു-മുസ്ലിം ആരുമാകട്ടെ എല്ലാവരും ഭാരതീയരാണെന്നും റാലിയില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. വോട്ടിങ്ങ് മെഷീനുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഡ്യ മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇവിഎം ഒഴിവാക്കുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഗാന്ധിയുണ്ടെന്നും ബിജെപി അതിനെ ഭയക്കുന്നുവെന്നും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 'ഇവിടെയുള്ള വ്യത്യസ്ത ആശയങ്ങളുള്ള ആളുകളെ നോക്കൂ, ഇതാണ് 'ഇന്ത്യ' എന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഭരണഘടനയിലെ ഏറ്റവും ശക്തമായ ആയുധം ജനങ്ങളുടെ കൈയ്യിലുണ്ട്. അതാണ് വോട്ടിന്റെ ശക്തി'യെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിട്ടുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 'ഇന്ത്യന്‍ ഭരണഘടനയെയും സാഹോദര്യത്തെയും രക്ഷിക്കാന്‍ വിദ്വേഷത്തെ പരാജയപ്പെടുത്താന്‍ അവര്‍ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചു. അതിന് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു'വെന്നും തേജസ്വി യാദവ് വ്യക്തമാക്കി. മോദിയുമായും ഷായുമായും വ്യക്തിപരമായ വഴക്കില്ലെന്ന് വ്യക്തമാക്കിയ തേജസ്വി യാദവ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും വ്യക്തമാക്കി. ഓഫീസുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. തന്നെക്കാള്‍ വലിയ രാജ്യസ്നേഹി മറ്റാരുമില്ലെന്നാണ് ഇന്ന് അദ്ദേഹം പറയുന്നതെന്ന് ചൂണ്ടിക്കാട്ടി തേജസ്വി യാദവ് മോദിയെ പരോക്ഷമായി വിമര്‍ശിച്ചു.

ജനുവരി 14ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് 6,600 കിലോമീറ്റര്‍ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്ച മുംബൈയില്‍ സമാപിച്ചത്. യാത്ര 15 സംസ്ഥാനങ്ങളിലൂടെയും ഏകദേശം 110 ജില്ലകളിലൂടെയും കടന്നുപോയി. യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി 15 പൊതുയോഗങ്ങള്‍ നടത്തുകയും 70 സ്ഥലങ്ങളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 14ന് ആരംഭിച്ച യാത്ര 63 ദിവസം കൊണ്ടാണ് മുംബൈയില്‍ എത്തിയത്. ഡോ. ബി ആര്‍ അംബേദ്ക്കര്‍ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com