ബിആര്‍എസ് വെല്ലുവിളി നേരിടുന്നു; തെലങ്കാനയില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലായി മാറുന്നു

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്.
ബിആര്‍എസ് വെല്ലുവിളി നേരിടുന്നു; തെലങ്കാനയില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലായി മാറുന്നു

ഹൈദരാബാദ്: കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നാല് സിറ്റിംഗ് എംപിമാരാണ് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലും ബിജെപിയിലുമെത്തിയത്. സംസ്ഥാനത്തെ 17 സീറ്റുകളിലെ ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കാന്‍ ബിആര്‍എസിന്റെ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാവുന്നില്ല എന്നതും ആ പാര്‍ട്ടി നിലവില്‍ നേരിടുന്ന വെല്ലുവിളി വ്യക്തമായി പറയുന്നു. ഈയൊരു സാഹചര്യത്തില്‍ സംസ്ഥാനം സാക്ഷിയാകാന്‍ പോകുന്നത് കോണ്‍ഗ്രസ്-ബിജെപി മത്സരത്തിനാണ് എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളിലാണ് ബിആര്‍എസ് വിജയിച്ചത്. ബിജെപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ നിരവധി ബിആര്‍എസ് നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. ബിജെപിയിലേക്കും ചില നേതാക്കളെത്തി.

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. ബിആര്‍എസ് നേതാക്കള്‍ പാര്‍ട്ടി വിട്ടുവരുന്നതും അവരെ ആവേശത്തിലാക്കുന്നു. 10-12 സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

ബിആര്‍എസ് വെല്ലുവിളി നേരിടുന്നതിനാല്‍ അവരുടെ പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം വരുന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തങ്ങളെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനോടൊപ്പം കഴിയാത്തതിനാല്‍ ബിആര്‍എസിന്റെ മുന്‍ അണികള്‍ ബിജെപിയെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

സിറ്റിംഗ് എംപിമാര്‍ മത്സരിക്കാന്‍ തയ്യാറാവാത്തതും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാവാത്തതും കെ കവിതയുടെ അറസ്റ്റും ബിആര്‍എസിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിക്കാനാണ് ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. നിലവില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും മത്സരം കോണ്‍ഗ്രസ്-ബിജെപി എന്ന തരത്തിലായി മാറിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ബിആര്‍എസിന് കഴിയുമോ എന്ന് വരുംദിവസങ്ങളില്‍ അറിയാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com