ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം സമ്മേളനത്തിന് തുടക്കം; അഖിലേഷ് യാദവ് പങ്കെടുക്കുന്നില്ല

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേരത്തെ ഇടത് പാർട്ടികൾ തീരുമാനിച്ചിരുന്നു
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം സമ്മേളനത്തിന് തുടക്കം; അഖിലേഷ് യാദവ് പങ്കെടുക്കുന്നില്ല

മുംബൈ: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനം ആരംഭിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള ഇൻഡ്യ മുന്നണിയുടെ പ്രധാന നേതാക്കൾ വേദിയിൽ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പനിയാണെന്നാണ് വിശദീകരണം. ശരദ് പവാർ, എം കെ സ്റ്റാലിൻ, ചംപയ് സോറൻ, മെഹബൂബ മുഫ്തി, മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരും വേദിയിൽ ഇടംപിടിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേരത്തെ ഇടത് പാർട്ടികൾ തീരുമാനിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതാണ് വിട്ടു നിൽക്കാനുള്ള പ്രധാന കാരണം. രാഹുലിൻ്റെ മത്സരം ഇൻഡ്യ സഖ്യത്തിന് എതിരാണെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. ‌ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ അര്‍ഹമായ പരിഗണന കിട്ടാത്തതും വിട്ടുനില്‍ക്കാൻ കാരണമായിട്ടുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയുമായിരുന്നു സമാപന സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിരുന്നത്.

മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര ഇന്നലെയാണ് മുംബൈയിൽ അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയിൽ എത്തിയത്. ഡോ. ബി ആർ അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com