ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി നേതാവ് എ പി ജിതേന്ദർ റെഡ്ഡി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മഹാബുബ് നഗറിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് കോൺഗ്രസിൽ ചേർന്ന എ പി ജിതേന്ദർ റെഡ്ഡി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയുള്ള ആ ചുവടുമാറ്റം വലിയ തരത്തിൽ ചർച്ചയാകുന്നുണ്ട്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ജിതേന്ദർ റെഡ്ഡി കോൺഗ്രസിൽ ചേരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച രാജിക്കത്തിൽ നദ്ദയ്ക്കും ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നേതൃത്വത്തിനും ജിതേന്ദർ റെഡ്ഡി നന്ദി അറിയിച്ചു. എന്നാൽ പാർട്ടിയുടെ വിശ്വസ്തരായ അംഗങ്ങളെക്കാൾ പുറത്തുള്ളവർക്ക് സീറ്റ് നൽകുന്നതിൽ മുൻഗണന നൽകിയെന്നും കത്തിൽ പറയുന്നു.
'അടുത്തിടെ പാർട്ടിയിൽ ചേർന്നവർക്കും ഞങ്ങളെപ്പോലെ ധാർമ്മികതയില്ലാത്ത പുറമെ നിന്നും വരുന്നവർക്ക് പാർട്ടി മുൻഗണന നൽകുന്നു. എന്റെ ആശങ്കകൾ ഞാൻ പലതവണ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അറിയിച്ചിട്ടുണ്ട്. അതിനാൽ ഏറെ വിഷമത്തോടെ ഞാൻ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു'. ജിതേന്ദർ റെഡ്ഡി പറഞ്ഞു.