ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. ബദോഹി ലോക്‌സഭാ സീറ്റ് സമാജ്‌വാദി പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കി. ബിജ്‌നൂരില്‍ യശ്‌വീര്‍ സിങ്ങ്, നാഗിനയില്‍ മനോജ് കുമാര്‍, മീററ്റില്‍ ഭാനു പ്രതാപ് സിങ്ങ്, അലിഗഡില്‍ ബിജേന്ദ്ര സിങ്ങ്, ഹത്രാസില്‍ ജസ് വീര്‍ വാല്‍മീകി, ലാല്‍ഗഞ്ചില്‍ ദരോഗ സരോജ് എന്നിവരാണ് സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ച ആറ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നവർക്ക് സീറ്റ് നൽകുമെന്നും ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ യു പിയിലെ 80 സീറ്റില്‍ 17 എണ്ണം കോണ്‍ഗ്രസിന് നൽകാനും എസ് പി തീരുമാനിച്ചിരുന്നു.
നേരത്തെ 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും പാര്‍ട്ടി നേതാവുമായ ഡിംപിള്‍ യാദവ് മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഷാഫിഖുര്‍ റഹ്‌മാന്‍-സാംബല്‍, രവിദാസ് മെഹ്‌റോത്ര-ലഖ്‌നൗ, അക്ഷയ് യാദവ്- ഫിറോസാബാദ്, ദേവേഷ് സാഖ്യ-ഇറ്റാ, ധര്‍മേന്ദ്ര യാദവ്-ബുധാന്‍, ഇത്കര്‍ഷ് വെര്‍മ-ഖേരി, ആനന്ദ് ബദൗരിയ-ദൗറാഹ, അനു ഠണ്ഡന്‍- ഉന്നാവോ, നാവല്‍ കിഷോര്‍-ഫറൂഖാബാദ്, രാജാറാം പാല്‍-അക്ബര്‍പൂര്‍, ശിവ് ശങ്കര്‍ സിങ്-ബാന്ധ, അവാദേശ് പ്രസാദ്- ഫൈസാബാദ്, ലാല്‍ജി വെര്‍മ- അംബേദ്കര്‍ നഗര്‍, രാംപ്രസാദ് ചൗധരി-ബസ്തി, കാജല്‍ നിഷാദ്- ഗോരക്പൂര്‍ എന്നിവരായിരുന്നു എസ് പിയുടെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.