കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് രണ്ട് സിറ്റിങ് എംപിമാര്‍ ബിജെപിയില്‍ ചേർന്നു. ബാരക്പുര്‍ എംപി അര്‍ജുന്‍ സിങ്ങും തംലൂക് എംപി ദിവേന്ദു അധികാരിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവിലെ പഞ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരനാണ് ദിവേന്ദു അധികാരി. തൃണമൂല്‍ കോൺഗ്രസ് നേരത്തെ ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചിരുന്നു.
2019-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബരക്ക്പുരില്‍ വിജയിച്ച ശേഷം തൃണമൂലില്‍ തിരിച്ചെത്തി. വീണ്ടും തൃണമൂല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂലില്‍ തിരിച്ചെത്തിയെങ്കിലും എംപി സ്ഥാനം രാജിവെക്കാത്തതിനെത്തുടര്‍ന്ന് ഔദ്യോഗികമായി ബിജെപി എംപിയെന്നായിരുന്നു അര്‍ജുന്‍ സിങ്ങിനെ രേഖപ്പെടുത്തിയിരുന്നത്.
അര്‍ജുന്‍ സിങ്ങിനെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ നിരവധി തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുവരും പാർട്ടി വിട്ടതെന്നതും തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ്.