ഡൽഹി: അശ്ശീല ഉള്ളടക്കം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് 18 ഒടിടി പ്ലാറ്റ് ഫോമുകളും 19 വെബ്സൈറ്റുകളും 10 ആപ്ലിക്കേഷനുകളും 57 സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്‍റെ പട്ടികയിൽ പെടാത്ത ചില പ്ലാറ്റ്‌ഫോമുകളുടെ പേരാണ് ഇപ്പോൾ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉല്ലു പോലുള്ള ആപ്പുകൾ കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും ഒരുപക്ഷേ ഉള്ളടക്കങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതുകൊണ്ടാവാം നിരോധനത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്നുമാണ് ചിലരുടെ വാദം.
ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയ ആപ്പുകളും നിരോധിച്ചവയിൽ പെടുന്നു. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയമാണ് നിരോധന നടപടി സ്വീകരിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രത്തിൻ്റെ നടപടി. സമഗ്രമായ കാര്യങ്ങളെ പറ്റിയുള്ള ഉള്ളടക്കത്തിന് പകരം അശ്ശീല ഉള്ളടക്കം നൽകുന്നു എന്നതാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ചുമതിയിട്ടുള്ളത്. എന്നാൽ ഇത്തരം അശ്ശീല ഉള്ളടക്കങ്ങൾ കുറച്ചതുകൊണ്ടാവാം പല പ്ലാറ്റ്‌ഫോമുകളും നിരോധനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഉപയോക്താക്കൾ പലരും പറയുന്നത്.
കൂടാതെ പ്ലാറ്റ്‌ഫോമുകളിൽ പലതും കുട്ടികൾക്ക് വളരെ പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്നു എന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. മാത്രമല്ല ഇത്തരം ആപ്പുകളിൽ പലതിനും അട്ടും സുരക്ഷിതത്വമില്ല എന്നും പലരും എടുത്ത് കാണിക്കുന്നുണ്ട്. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്‌സ് തുടങ്ങിയവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകൾ.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറാണ് സര്‍ക്കാറിന്‍റെ പുതിയ നിരോധനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് അനുരാഗ് സിംഗ് താക്കൂർ വ്യക്തമാക്കി.