ബെംഗളൂരു : ആദായ നികുതി വകുപ്പ് നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായ നികുതി വകുപ്പ് വലിയ പിഴ ചുമത്തുകയും ചെയ്തതിനാൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ പറഞ്ഞു.
'നിങ്ങൾ സംഭാവനയായി നൽകിയ ഞങ്ങളുടെ പാർട്ടി പണമാണ് അവർ മരവിപ്പിച്ചത്. അതിനാൽ ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല. എന്നാൽ അവർ (ബിജെപി) തങ്ങൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ കവർച്ച പുറത്തുവരും,' അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ഇത്തരം പേരിടലുകൾ ഒരാളുടെ മരണശേഷമാണ് നടക്കുന്നത് എന്ന് പറഞ്ഞു. 'ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ പേരിൽ സ്മാരകങ്ങൾ സ്ഥാപിക്കില്ല. അത് ആ വ്യക്തിയുടെ അനുയായികളാണ് ചെയ്യുന്നത്,' ഖാർഗെ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ട കലബുറഗിയിലെ (ഗുൽബർഗ) ജനങ്ങൾ തങ്ങളുടെ തെറ്റ് തിരുത്താനും വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നും ജനങ്ങൾ അതിനെതിരെ പോരാടണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാനും കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.