'അപേക്ഷിക്കുന്നതിനു മുന്‍പ് ആലോചിക്കണം, നിങ്ങൾ തടവിലാകും'; പൗരത്വഭേദഗതിയില്‍ മമതയുടെ മുന്നറിയിപ്പ്

'പൗരത്വത്തിന് അപേക്ഷിക്കുന്ന നിമിഷം മുതൽ നിങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുന്നു. നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടും. നിങ്ങൾ തടവിലാകും.'
'അപേക്ഷിക്കുന്നതിനു മുന്‍പ് ആലോചിക്കണം, നിങ്ങൾ തടവിലാകും'; പൗരത്വഭേദഗതിയില്‍ മമതയുടെ മുന്നറിയിപ്പ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഒരു 'ലൂഡോ നീക്കമാണ്' എന്നും മമത ആരോപിച്ചു.

പൗരത്വ അവകാശങ്ങൾ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിത്. സിഎഎയുടെ നിയമസാധുതയിൽ തനിക്ക് സംശയമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ബിജെപി ഇപ്പോൾ നടത്തുന്നതെന്നും കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും മമത ആരോപിച്ചു. "പൗരത്വ ഭേദഗതി നിയമം നിങ്ങൾക്ക് അവകാശങ്ങൾ നൽകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ പൗരത്വത്തിന് അപേക്ഷിക്കുന്ന നിമിഷം മുതൽ നിങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുന്നു. നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടും. നിങ്ങൾ തടവിലാകും. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ദയവായി ചിന്തിക്കണം" മമത ബാനർജി പറഞ്ഞു.

സിഎഎ നടപ്പിലാക്കിയതിന് ശേഷം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എൻആർസി) ജോലികള്‍ ആരംഭിക്കും. ഇതുവരെ അസമിൽ മാത്രം നടപ്പാക്കിയ ഇന്ത്യൻ പൗരന്മാരുടെ റെക്കോർഡാണ് എൻആർസി. പൗരത്വ ഭേദഗതി നിയമവും എൻആർസിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകളെ തടവിലാക്കുകയാണ് ലക്ഷ്യം. ബംഗാളിൽ ഇത് സംഭവിക്കാൻ താൻ അനുവദിക്കില്ല. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും മമത ബാനര്‍ജി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ തീരുമാനം. ഇന്ന് സിലിഗുരിയില്‍ റോഡ് ഷോ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ഇടത് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. കേരളവും തമിഴ്നാടും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com