ന്യൂഡൽഹി: ഇൻഡ്യ മുന്നണി വിട്ട് ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയന്ത് ചൗധരി എന്‍ഡിഎ മുന്നണി പ്രവേശം പ്രഖ്യാപിച്ചത്. ഇതോടെ നാളുകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 ലേറെ സീറ്റുകള്‍ നേടുമെന്ന് ജയന്ത് ചൗധരി പറഞ്ഞു.
'പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റേയും പാവപ്പെട്ടവരുടെ ക്ഷേമത്തിന്റേയും സാക്ഷിയായി മാറുകയാണ്! അമിത് ഷായെയും ജെപി നദ്ദയെയും കണ്ട് എൻഡിഎയിൽ ചേരാൻ തീരുമാനിച്ചു. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയവും 400 കടക്കുക എന്ന മുദ്രാവാക്യവും ഇത്തവണ നിറവേറ്റാൻ എൻഡിഎ തയ്യാറാണ്', ജയന്ത് കുറിച്ചു.
“അമിത് ഷായുടെ സാന്നിധ്യത്തിൽ ആർഎൽഡി മേധാവി ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. എൻഡിഎ കുടുംബത്തിൽ ചേരാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, വികസിത ഇന്ത്യയിലേക്കും ഉത്തർപ്രദേശിൻ്റെ വികസനത്തിലേക്കും നിങ്ങൾ ഒരു പ്രധാന സംഭാവനയാകും''. ജയന്ത് ചൗധരിയും അമിത് ഷായും കൂടിക്കാഴ്ച നടത്തുന്ന ചിത്രം സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ചുകൊണ്ട് ജെ പി നദ്ദയും കുറിച്ചു. 2018-ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മുതൽ ഉത്തർപ്രദേശിൽ ആർഎൽഡിയും എസ്പിയും തമ്മിൽ സഖ്യമുണ്ടായിരുന്നു.