ഗാസിയാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാല് ദിവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞ് മധ്യവയസ്കൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട ശേഷം വിവരം ഇയാൾ സമീപവാസികളെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. 55-കാരനായ ഭരത് സിങിനെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതും സമീപവാസികളെ സംശയത്തിലാക്കി.
പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് അപ്പാർട്ട്മെന്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മരണം നടന്നിട്ട് 3,4 ദിവസമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പ് മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഭർത്താവ് ഭരത് സിങിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 51-കാരിയായ സുനിതയെ കുടുംബവഴക്കിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഭരത് സിങിന്റെ മൊഴി.
പഴകി തുടങ്ങിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൂന്ന് വർഷം മുമ്പാണ് ഇവർ പരിചയപ്പെടുന്നതും ഒരുമിച്ച് കഴിയാൻ തീരുമാനിക്കുന്നതും. പിന്നീട് ഇവർ വിവാഹിതരായി. ഭരതിന്റെ മുൻഭാര്യ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.