ന്യൂ ഡൽഹി: കന്നിയങ്കത്തിന് ഇറങ്ങാൻ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിലാണ് ന്യൂ ഡൽഹി ലോക്സഭാ സീറ്റിൽ ബാൻസുരി സ്വരാജ് ഇടംനേടിയത്. സ്വർഗത്തിലിരുന്ന് തന്റെ അമ്മ അനുഗ്രഹിക്കുമെന്ന് ഉറപ്പാണെന്നും അമ്മയുടെ പാരമ്പര്യം നിലനിർത്തുമെന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ബാൻസുരിയുടെ പ്രതികരണം.
'അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അറിയാം. എന്നാൽ ഇത് ബാൻസുരി സ്വരാജിന്റെ മാത്രം നേട്ടമല്ല, ഡൽഹിയിലെ ഓരോ ബിജെപി പ്രവർത്തകന്‍റെയും നേട്ടമാണ്'. ബാൻസുരി പറഞ്ഞു. നിയമ വിദഗ്ധയായ ബാൻസുരി ബിജെപിയുടെ നിയമ സെൽ കോ കൺവീനർ കൂടിയാണ്. 2007ൽ ബാർ കൗൺസിൽ അംഗമായ ബാൻസുരി 15 വർഷമായി അഭിഭാഷകയായി പ്രവർത്തിക്കുന്നു.
16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്.
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് - എം എൽ അശ്വിനി, കണ്ണൂർ - സി രഘുനാഥ്, വടകര - പ്രഫുൽ കൃഷ്ണ, കോഴിക്കോട് - എം ടി രമേശ്മലപ്പുറം - അബ്ദുൽ സലാം, പൊന്നാനി - നിവേദിത സുബ്രമണ്യം, പാലക്കാട് - സി കൃഷ്ണകുമാർ, തൃശൂർ - സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട - അനിൽ ആന്റണി, ആറ്റിങ്ങൽ - വി മുരളീധരൻ, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ എന്നിവർ മത്സരിക്കും.