ലഖ്‌നൗ: ഉത്തർപ്രദേശിലും അസമിലും എൻഡിഎയിൽ സീറ്റ് ധാരണ. യുപിയിൽ 80-ൽ 74 സീറ്റിൽ ബിജെപി മത്സരിക്കും. ആർഎൽഡി- 2, അപ്നാദൾ-2, എസ്ബിഎസ്പി-1, നിഷാദ് പാർട്ടി-1 എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകൾ. അസമിൽ 14-ൽ 11 സീറ്റിൽ ബിജെപി മത്സരിക്കും. അസം ഗണപരിഷത് 2 സീറ്റിലും യുപിപിഎൽ ഒരു സീറ്റിലും മത്സരിക്കും.
യുപിയിലെ എല്ലാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 'ടൈംസ് നൗ നവഭാരത് നവനിർമാൺ മഞ്ച് 2024' പരിപാടിയിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ മികച്ച ഫലമുണ്ടാക്കും.
അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച അദ്ദേഹം ആദ്യം സ്വന്തം കുടുംബത്തെ പരിപാലിക്കൂവെന്നും പറഞ്ഞു. കുടുംബത്തെ നിയന്ത്രിക്കാൻ കഴിയാത്തവർ എങ്ങനെ ഒരു സംസ്ഥാനം കൈകാര്യം ചെയ്യുമെന്നും യോഗി ചോദിച്ചു. രാജ്യത്തെ ഒന്നിപ്പിക്കാൻ കോൺഗ്രസ് നേതാവ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിൻ്റെ ജീനിൽ ഇല്ലെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ട് യോഗി പറഞ്ഞു. ഇൻഡ്യ സഖ്യം തകരുകയാണെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.