ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു രാജിവെച്ചേക്കും. ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിന് പിന്നാലെ എംഎല്‍എമാര്‍ സുഖുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു.
68 സീറ്റുള്ള ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ്, ബിജെപിക്ക് 25 സീറ്റ്, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില. രാജ്യസഭയിലേക്ക് ജയം ഉറപ്പായിരിക്കെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ ക്രോസ് വോട്ട് ചെയ്തത് മുതിർന്ന നേതാവ് മനു അഭിഷേക് സിങ്ങ്‌വിയുടെ പരാജയത്തിലേക്ക് നയിച്ചിരുന്നു. സുഖുവിനോടുള്ള അതൃപ്തിയിലാണ് ക്രോസ് വോട്ട് ചെയ്തതെന്നായിരുന്നു എംഎല്‍എമാരുടെ പ്രതികരണം. പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയില്‍ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു.
അതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ഹെെക്കമാന്‍ കേന്ദ്ര നിരീക്ഷകരായി ഡി കെ ശിവകുമാറിനെയും ഭൂപേന്ദർ സിംഗ് ഹൂഡയെയും സംസ്ഥാനത്തേക്ക് അയച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇരു നേതാക്കളും ചർച്ച നടത്തി വരികയാണെന്നാണ് വിവരം. ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കം തടയുന്നതിനായി പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടെ 15 എംഎല്‍എമാരെ സ്പീക്കർ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.