ബംഗാൾ: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലി സംഘർഷത്തിൽ നടപടിയെടുത്തെന്ന പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതുവരെ 17 പേരെ അറസ്സ് ചെയ്തതായി മമത ബാനർജി അറിയിച്ചു. സന്ദേശ്ഖലി പ്രശ്നത്തിന് കാരണം ബിജെപിയാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. താൻ ഒരിക്കലും അനീതി അനുവദിച്ചിട്ടില്ലെന്നും മമത ബാനർജി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനെ പ്രശ്നബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു. സംസ്ഥാന വനിതാ പൊലീസ് സംഘം പരാതി ശേഖരിക്കാനായി സ്ഥലത്തുണ്ട്. പ്രദേശത്തെ പ്രശ്നങ്ങളെ ഗൗരവമായാണ് കാണുന്നത്. സന്ദേശ്ഖാലിയിലെ സംഭവങ്ങളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നായിരുന്നു മമത ബാനർജി പറഞ്ഞത്.
സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഉന്നയിച്ച ലൈംഗികാരോപണത്തിൻ്റെ പേരിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ ബിജെപി ലക്ഷ്യമിടുന്നുണ്ട്. പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ബലാത്സംഗവും ലൈംഗികാതിക്രമവും സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങൾ ശരിയല്ലെന്നും അവർ പറഞ്ഞു. എന്നാൽ സ്ത്രീകളെ തൃണമൂൽ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ത്രീകൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മീറ്റിംഗുകളുടെയും റാലികളുടെയും പേരിലാണ് സ്ത്രീകളെ വിളിച്ചുകൊണ്ടിരുന്നത്. ഒരുപക്ഷേ പോയില്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും സ്ത്രീകൾ പറഞ്ഞു. പേടിച്ചായിരുന്നു തങ്ങൾ അവിടെ നിന്നതെന്നും അവർ വെളിപ്പെടുത്തി. ഒരുപക്ഷേ തങ്ങൾ പോകാൻ വിസമ്മതിച്ചാൽ അവർ തങ്ങളുടെ ഭർത്താക്കന്മാരെയും ഉപദ്രവിക്കുമെന്നും അവർ പറഞ്ഞു.