പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം നേടി. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആർജെഡിയുടെ മൂന്ന് എംഎൽഎമാരും നിതീഷിനൊപ്പം ചേർന്നു. വിശ്വാസ വോട്ടെടുപ്പിൽ 129 എംഎൽഎമാരുടെ പിന്തുണ നിതീഷിന് ലഭിച്ചു. ആർജെഡിയുടെ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് മറുകണ്ടം ചാടിയത്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി.
ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഒമ്പത് തവണ സത്യപ്രതിജ്ഞ ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് അദ്ദേഹം സഭയിൽ പ്രസംഗിച്ചു. നിതീഷിനെ ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല.
നിതീഷ് കുമാർ ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങളെല്ലാം ഒരു കുടുംബാംഗത്തെ പോലെയാണ് നിതീഷ് കുമാറിനെ കണ്ടത്. ഞങ്ങൾ സോഷ്യലിസ്റ്റ് കുടുംബത്തിൽ നിന്നുള്ളവരാണ്. ബിഹാറിൽ മോദിയെ തടയാൻ താനൊറ്റക്ക് പോരാടുമെന്നും തേജസ്വി യാദവ് പറഞ്ഞു.