ന്യൂഡൽഹി: ആംആദ്മി എംഎൽഎമാരെ ബിജെപി വിലയ്ക്കുവാങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു.
ഡൽഹിയിലെ എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി എംഎൽഎമാർക്ക് 25 കോടി വാഗ്ദാനം ചെയ്തുവെന്നും എംഎൽഎമാരുമായി ബിജെപി ചർച്ച നടത്തിയെന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം.
അതേസമയം മദ്യനയ അഴിമതിക്കേസിൽ അഞ്ചാം തവണയും കെജ്‌രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായില്ല. ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലിൽ ഇ ഡി ഓഫീസിന് മുമ്പിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18നാണ് ഇ ഡി നാലാം തവണ കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. ജനുവരി മൂന്നിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാള്‍ ഹാജരായില്ല. കെജ്‌രിവാളിനോട് നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അതിനും ഹാജരായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് അയച്ചത്.