ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ അപരനെ രംഗത്തിറക്കിയെന്ന് ആരോപണം ശക്തമാക്കി ബിജെപി. ഈ അപരനെ കണ്ടെത്തിയെന്നും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന സന്ദർശനം കഴിഞ്ഞാലുടൻ താൻ വാർത്താസമ്മേളനം വിളിച്ച് വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഹിമന്ദ പ്രഖ്യാപിച്ചത്.
ഭാരത് ജോഡോ ന്യായ് യാത്രയിൽ ഭൂരിഭാഗം ഇടങ്ങളിലും ജനങ്ങളെ കൈവീശി കാണിച്ച് പ്രത്യക്ഷപ്പെട്ടത് രാഹുലിന്റെ അപരനാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇയാളുടെ ഫോട്ടോ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഹിമന്ദ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആ അപരൻ ആരാണെന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അസമിൽ നിന്ന് പ്രധാനമന്ത്രി തിരികെപ്പോയാലുടൻ വാർത്താ സമ്മേളനം വിളിച്ച് ഞാൻ കാര്യങ്ങൾ വ്യക്തമാക്കാം. ഹിമന്ദ മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തുന്നത്.
സംഭവം വിവാദമായതിനു പിന്നാലെ ഈ അപരൻ ഗുവാഹത്തിയിൽ നിന്ന് തിരികെ പോയി. സംസ്ഥാനത്തെ യാത്രയുടെ അവസാനഭാഗത്ത് രാഹുൽ ഗാന്ധിയെ തനിച്ചാക്കി ഇയാൾ പോയത് ഡൽഹിയിലേക്കാണെന്നും ഹിമന്ദ ബിശ്വ ശർമ്മ ആരോപിച്ചു. വ്യാഴാഴ്ചയാണ് ഹിമന്ദ ഇതു സംബന്ധിച്ച ആരോപണം ആദ്യം ഉന്നയിച്ചത്. വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമൊന്നും പുറത്തു വന്നിട്ടില്ല. ജനുവരി 14ന് ഇംഫാലിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20ന് മുംബൈയിലാണ് അവസാനിക്കുക. യാത്രയിൽ ഏറിയ പങ്കും രാഹുൽ ബസിലാണ് സഞ്ചരിക്കുന്നത്.