ഡൽഹി : ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് വെറും 41 രൂപ. എന്നിട്ടും ജാൻസി റാണി സാമുവൽ എന്ന ആന്ധ്രാ സ്വദേശിയായ യുവതി 15 ദിവസത്തോളം താമസിച്ചത് ആഢംബര ഹോട്ടലിൽ. ഡൽഹി എയർപോർട്ടിന് സമീപമുള്ള എയ്റോസിറ്റിയിലെ പുൾമാൻ ഹോട്ടലിൽ താമസിച്ച് ജാൻസിക്ക് ഹോട്ടൽ ബില്ലായത് 5,88,176 രൂപയാണ്. എന്നാൽ ഇവരുടെ കൈയിൽ ആകെയുണ്ടായിരുന്നത് 41 രൂപ മാത്രവും. യുവതിയുടെ പണമില്ലെന്ന് മനസ്സിലാക്കിയ ഹോട്ടൽ ജീവനക്കാർ ഡൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ജാൻസിയെ കസ്റ്റഡിയിലെടുത്തു.
ഡൽഹിയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് പറ്റിച്ച അറസ്റ്റിലായ സ്ത്രീയുടെ അക്കൗണ്ടിൽ 41 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇവർ ഡൽഹിയിൽ താമസിച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.
യുവതിയുടെ യഥാർത്ഥ വിലാസവും കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കാൻ ഡൽഹി പൊലീസ് ആന്ധ്രാപൊലീസിന് കത്തെഴുതിയിട്ടുണ്ട്. യുവതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചോദ്യം തയ്യാറായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഐസിഐസിഐ ബാങ്ക് യുപിഐ ആപ്പിലൂടെയാണ് ഇടപാടുകൾ നടത്തുന്നതെന്ന് പറഞ്ഞെങ്കിലും ബാങ്കിലേക്ക് പണമൊന്നും ലഭിച്ചിട്ടില്ല. സ്പാ ഫെസിലിറ്റിയിൽ ഇഷ ഡേവ് എന്നയാളുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാണ് 2,11,708 രൂപയുടെ സേവനങ്ങൾ നേടിയതെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.