പട്ന: ബിഹാറിൽ ജെഡിയു - ബിജെപി സർക്കാർ ഇന്ന് അധികാരം ഏൽക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെയാകും നിതീഷ് കുമാറിൻ്റെ മുന്നണി മാറ്റം. ആർജെഡി - കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കി ബിജെപി എംഎൽഎമാരെ സർക്കാരിൻ്റെ ഭാഗമാക്കാനാണ് നീക്കം. ജെഡിയു - ബിജെപി നേതാക്കൾ ഗവർണറെ കാണും. നിർണ്ണായക നീക്കങ്ങള്‍ക്ക് മുന്നോടിയായുള്ള നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 10 ന് ചേരും.
ബിഹാറിൻ്റെ ഭരണ ചക്രം ഒരിക്കൽ കൂടി ജെഡിയു - ബിജെപി സഖ്യത്തിൻ്റെ കൈകളിലേക്ക് എത്തുകയാണ്. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവും. ബിജെപിയിൽ നിന്ന് രേണു ദേവിയും ഒരു പക്ഷെ ഉപമുഖ്യമന്ത്രി പദത്തിൽ എത്തിയേക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കം 12 ആർജെഡി മന്ത്രിമാരെയും 2 കോൺഗ്രസ് മന്ത്രിമാരെയും നിതീഷ് പുറത്താക്കിയേക്കും. ആർജെഡി - കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 ൽ നിതീഷ് കുമാറിന് കേന്ദ്രത്തിൽ പ്രധാന റോൾ നൽകാനും ധാരണയായി.
നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കൾ ഗവർണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്.
അതേസമയം ജെഡിയു ഇല്ലാതെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡിയും കോൺഗ്രസും തേടുന്നുണ്ട്. പക്ഷെ അത് സാധ്യമാകണമെങ്കിൽ ജെഡിയുവിനെ പിളർത്തേണ്ടി വരും. അത് ആർജെഡി കോൺഗ്രസ് നേതൃത്വങ്ങൾക്ക് അത്ര എളുപ്പമാകില്ല. കോൺഗ്രസിൻ്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് കേന്ദ്ര നിരീക്ഷകൻ ഭൂപേഷ് ബാഗേലിൻ്റെ നേതൃത്വത്തിൽ ചേരും. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയോട് അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് കേന്ദ്രം നിരീക്ഷകൻ്റെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം.