ദിസ്പുർ: അടുത്ത ബജറ്റ് സമ്മേളനത്തിൽ യൂണിഫോം സിവിൽ കോഡ് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിച്ച് യുസിസി നടപ്പിലാക്കാനാണ് ശ്രമം. ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെയാണ് അസമിന്റെ നീക്കം. ഉത്തരാഖണ്ഡിൽ യുസിസി സംബന്ധിച്ച് അഞ്ചംഗ സമിതി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.
'ഉത്തരാഖണ്ഡിലെ യൂണിഫോം സിവിൽ കോഡിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് അവതരിപ്പിച്ച ശേഷം ചില അധിക വ്യവസ്ഥകളോടെ അസം അത് പിന്തുടരും,' അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനുമെതിരെ പോരാടുന്നതിനാൽ അസം യുസിസിക്ക് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കും. സങ്കീർണതകൾ ഉണ്ടായാൽ വിഷയം വിദഗ്ധരുമായി ചർച്ച ചെയ്യുകയും അതിനനുസരിച്ച് ബിൽ രൂപീകരിക്കുകയും ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
എല്ലാം ഉത്തരാഖണ്ഡും ഗുജറാത്തും പാസാക്കിയ ബില്ലുകളെ ആശ്രയിച്ചിരിക്കുന്നു. യുസിസിയിൽ ബിൽ കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം തീർച്ചയായും മാറും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് അസമിൽ ബജറ്റ് സമ്മേളനം. ഫെബ്രവരി 28 വരെ ബജറ്റ് സെഷൻ തുടരും.