'കുക്കി വിമത ഗ്രൂപ്പുകളുമായി ഒപ്പുവച്ച വെടിനിർത്തൽ കരാർ അവസാനിപ്പിക്കണം'; 35 മണിപ്പൂർ എംഎൽഎമാർ
ഇരുപത്തിയഞ്ച് കുക്കി വിമത ഗ്രൂപ്പുകളുമായി ഒപ്പുവച്ച വെടിനിർത്തൽ കരാർ അവസാനിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള 35 എംഎൽഎമാർ. 35 എംഎൽഎമാർ പങ്കെടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കിയതായി ബിജെപി എംഎൽഎയും മണിപ്പൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ രാജ്കുമാർ ഇമോ സിങ്ങ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. നിയമസഭാംഗങ്ങൾ അംഗീകരിച്ച പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറിയെന്നും രാജ്കുമാർ . ഇരുപത്തിയഞ്ച് കുക്കി വിമത ഗ്രൂപ്പുകളുമായി ഒപ്പുവച്ച സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) അവസാനിപ്പിക്കുക, എല്ലാ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണം, സുരക്ഷാ സേനയ്ക്ക് നേരെ മ്യാൻമർ വിമതർ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുക. കൂടാതെ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്ന കലാപകാരികളെ നിർവീര്യമാക്കാൻ അസം റൈഫിൾസിനെ ചുമതലപ്പെടുത്തുക എന്നീ നാല് നിർദ്ദേശങ്ങളാണ് പ്രമേയത്തിലുള്ളത്.
ഇതിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മൂന്നംഗ സംഘം തലസ്ഥാനമായ ഇംഫാലിൽ എത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ വടക്കുകിഴക്കൻ കാര്യ ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം താഴ്‌വര ആസ്ഥാനമായുള്ള ഗ്രാമ പ്രതിരോധ സന്നദ്ധ സംഘത്തിന്റെ നേതാവായ രാജ്യസഭാ എംപി എനിംഗ്‌തോ ലെയ്‌ഷെംബ സനാജയോബയുടെ ഇംഫാലിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. യോഗം നാളെയും തുടരുമെന്നും തങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ വ്യക്തമാക്കാതെ സോഴ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോ (എസ്‌ഐബി) ഡൽഹി ജോയിന്റ് ഡയറക്ടർ മൻദീപ് സിംഗ് തുലി, എസ്‌ഐബി ജോയിന്റ് ഡയറക്ടർ ഇംഫാൽ രാജേഷ് കുംബ്ലെ എന്നിവരാണ് ആഭ്യന്തര മന്ത്രാലയ സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങൾ.