ഡൽഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ വിശദീകരണവുമായി കോൺഗ്രസ്. വിട്ടുനിൽക്കുന്നത് പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു. അയോധ്യയിൽ പോകുന്നതിൽ ആർക്കും നിയന്ത്രണങ്ങളില്ല. ജനുവരി 22 ന് പങ്കെടുക്കില്ലെന്നാണ് വ്യക്തമാക്കിയത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി മകരസംക്രാന്തി ദിനത്തിൽ ക്ഷേത്രം സന്ദർശിക്കുമെന്നും സുപ്രിയ ശ്രീനാതെ വ്യക്തമാക്കി.
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു.
ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. അയോധ്യ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് നിലനിന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നതായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം.