പറ്റ്ന: വൈറൽ പാട്ടുകൾക്ക് ഭാര്യ റീൽ ചെയ്യുന്നതിനെ എതിർത്ത യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ബെഗുസറായിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ആറ് വർഷം മുമ്പാണ് മഹേഷ്വർ കുമാർ റായും റാണി കുമാരിയും വിവാഹിതരായത്. ഇരുവർക്കും അഞ്ച് വയസ്സ് പ്രായമുള്ള മകനുണ്ട്.
കൊൽക്കത്തയിൽ കൂലിത്തൊഴിലാളിയായി ജോലി ചെയ്യുന്ന 25കാരനായ മഹേഷ്വർ ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പാട്ടുകൾക്ക് റീൽ ചെയ്യുന്നതാണ് ഭാര്യ റാണിയുടെ ഹോബി. ഇതിനെ മഹേശ്വർ എതിർത്തു. 9500 ഓളം ഫോളോവേഴ്സുള്ള റാണിയുടെ അക്കൌണ്ടിൽ 500 ഓളം റിലൂകളുണ്ട്.
മഹേശ്വർ ഇന്നലെ വൈകി ഭാര്യ വീട്ടിലേക്ക് പോയി തിരിച്ച് വരാത്തത് കണ്ട് സഹോദരൻ റുദാൽ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റൊരാളാണ്. ഇവർക്കിടയിൽ ഫോണിലൂടെ വാക്കുതർക്കമുണ്ടായി. ഉടൻ തന്നെ റുദാൽ കുടുംബത്തെ വിവരമറിയിക്കുകയും റാണിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ റുദാലും ബന്ധുക്കളും കണ്ടത് മഹേശ്വരിന്റെ മൃതദേഹമാണ്. തങ്ങൾ വീട്ടിലെത്തിയപ്പോൾ മഹേശ്വറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാല് പേർ മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തി ലായിരുന്നെന്നും മഹേശ്വറിന്റെ ബന്ധുക്കൾ ആരോപിച്ചു.
റീൽസ് ചെയ്യാൻ സമ്മതിക്കാത്തതിന് മകനെ തൂക്കിക്കൊന്നതാണെന്നാണ് മഹേശ്വറിന്റെ പിതാവിന്റെ ആരോപണം. തങ്ങൾ വീട്ടിലെത്തിയപ്പോൾ മുതൽ റാണിയുടെ മതാപിതാക്കളെ കാണാനില്ലെന്നും ഇയാൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.