മുസാഫര്‍നഗര്‍: ട്രെയിനിലെ ജനറൽ കോച്ചിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ രണ്ട് യാത്രക്കാരെ ആർപിഎഫ് പിടികൂടി. അസമിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിലാണ് സംഭവം. തണുപ്പിനെ പ്രതിരോധിക്കാന്‍ ചാണകവറളി കത്തിച്ചതാണെന്നാണ് പിടിയിലായവരുടെ വിശദീകരണം.
ഫരീദാബാദ് സ്വദേശികളായ ഛന്ദന്‍കുമാര്‍, ദേവേന്ദ്രസിങ് എന്നിവരെയാണ് അലിഗഢ് റെയില്‍വേസ്റ്റേഷനില്‍ ആര്‍ പി എഫ് പിടികൂടിയത്. യാത്രയ്ക്കിടെ ജനറല്‍കോച്ചില്‍നിന്ന് പുക ഉയരുന്നത് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഒരുകൂട്ടം ആളുകള്‍ കൂടിയിരുന്ന് തീ കായുന്നത് കണ്ടത്. സംഭവത്തിൽ 16 പേരെ പൊലീസ് ചോദ്യംചെയ്തു. അങ്ങനെയാണ് ഛന്ദന്‍കുമാര്‍, ദേവേന്ദ്രസിങ് എന്നിവരാണ് ചാണകവറളി കത്തിച്ചതെന്ന് വ്യക്തമായത്.
10 ഡിഗ്രി സെല്‍ഷ്യസാണ് ഈ മേഖലയില്‍ പലയിടത്തും കുറഞ്ഞ താപനില. അറസ്റ്റിലായവരാണ് ചാണകവറളി കൊണ്ടുവന്നതെന്നും ഇത്തരം സാധനങ്ങള്‍ പ്ലാറ്റ്‌ഫോമിലോ സ്‌റ്റേഷനുകള്‍ക്ക് സമീപമോ വില്‍ക്കുന്നതല്ലെന്നും ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ട്രെയിനില്‍നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ അലിഗഢ് സ്‌റ്റേഷനിലെ ആര്‍പിഎഫ് കേന്ദ്രത്തില്‍ വിവരം അറിയിക്കുകയും സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.