ന്യൂഡല്‍ഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ലോക്‌സഭയിൽ നിന്ന് മൂന്ന് എംപിമാര്‍ക്ക് കൂടി സസ്പെൻഷൻ. ഡി കെ സുരേഷ്, നകുൽനാഥ്, ദീപക് ബൈജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ലോകസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയതവരുടെ എണ്ണം 53ആയി. ഇരു സഭകളില്‍ നിന്നും 81 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ചതില്‍ 50 എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്പെൻഡ് ചെയ്തത്. ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെയും സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.